തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിയുടെ മൂലവിഗ്രഹം കടുശര്‍ക്കര ലേപനരംഗത്തെ വിദഗ്ദ്ധനെക്കൊണ്ടു പരിശോധിപ്പിക്കാന്‍ രണ്ടുമാസം മുമ്പു ക്ഷേത്ര ഭരണസമിതി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. കടുശര്‍ക്കര ലേപനത്തിന്റെ പണിയാരംഭിച്ച ശേഷം മൂലവിഗ്രഹത്തില്‍ പച്ച നിറത്തില്‍ പാടുകള്‍ കാണപ്പെട്ടിരുന്നു. കൂടാതെ ശ്രീഭഗവതിയുടെ ബിംബത്തില്നിന്നു കടുശര്‍ക്കര വ്യാപകമായി അടര്‍ന്നു വീഴാനും തുടങ്ങി. ലേപന പ്രക്രിയയെക്കുറിച്ചു വലിയ തോതില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എഴുന്തോളി സതീശന് നമ്പൂതിരിയെക്കൊണ്ടു പരിശോധന നടത്താന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ലക്ഷ്മീബായിയെക്കൂടി പങ്കെടുപ്പിച്ച പ്രത്യേക ഭരണസമിതി യോഗം തീരുമാനിച്ചത്. എന്നാല്‍ ഭരണസമിതി കൈക്കൊണ്ട തീരുമാനം തത്പര കക്ഷികള്‍ അട്ടിമറിച്ചു എന്ന പരാതി ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.
ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം പ്രമാണിച്ചു മൂലവിഗ്രഹത്തിലെ കടുശര്‍ക്കര ലേപനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഉത്സവം കഴിഞ്ഞു മാസം ഒന്നു പിന്നിട്ടിട്ടും പണി പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശം എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷ് നല്‍കിയിട്ടില്ല.
ശ്രീപദ്മനാഭന്റെ നിര്മാല്യധാരിയായ വിഷ്വക്സേനന്റെ വിഗ്രഹത്തിലും ധാരാളം കേടുപാടുകളുണ്ട്. അവ തീര്‍ക്കാനും നടപടി സ്വീകരിച്ചിട്ടില്ല. ക്ഷേത്രപാലന്റെ സമീപമുള്ള ഗണപതിവിഗ്രഹം ക്ഷേത്രത്തിലേക്കു പില്ക്കാലത്തു വന്നു ചേര്‍ന്നതായതിനാല്‍ മതില്ക്കു പുറത്തു കുടിവയ്ക്കണമെന്ന് 2011 ലെ ദേവപ്രശ്നത്തില്‍ വിധിച്ചിരുന്നു. വിഗ്രഹം പദ്മതീര്‍ത്ഥക്കരയില്‍ കുടിവയ്ക്കാനുള്ള പ്രാരംഭ നടപടി മുന്‍ ഭരണസമിതി സ്വീകരിച്ചെങ്കിലും തുടരാന്‍ ഇപ്പോഴത്തെ അധികാരികള്‍ തയ്യാറായിട്ടില്ല. ഇതിലും വിശ്വാസികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: