തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്യാന്‍ എത്തിച്ച യുവതിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടു ജീവനക്കാരെയും കോടതിയില്‍ ഹാജരാക്കി. യുവതിയുടെ മൃതദേഹത്തിന്റെ നഗ്ന ഫോട്ടോ എടുത്തതെന്ന് ബന്ധുക്കള്‍ പരാതി നല്കിയ നഴ്സിംഗ് അസിസ്റ്റന്റ് ഇരിട്ടി പേരാവൂരിലെ എം.കെ.മനോജ്(40), എംബാം ചെയ്യുന്നതിനിടെ മദ്യപിച്ച നിലയില്‍ കാണപ്പെട്ട ആലപ്പുഴ സ്വദേശി സുനില്‍(43) എന്നിവരെയാണ് ഇന്നലെ രാവിലെ പയ്യന്നൂര്‍ സബ് കോടതി മുമ്പാകെ ഹാജരാക്കിയത്. രണ്ടു പേരെയും ജാമ്യം നല്കി വിട്ടയച്ചു. ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച കുഞ്ഞിമംഗലത്തെ യുവതിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ഗള്‍ഫിലുള്ള സഹോദരന് വരുന്നത് വരെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനായിരുന്നു തീരുമാനം. അനാട്ടമി വിഭാഗത്തിലെ സുനില്‍കുമാറിനായിരുന്നു എംബാം ചെയ്യുവാനുള്ള ചുമതല. സുനില്‍കുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനാല്‍ മരിച്ച യുവതിയുടെ ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കുകയും ഇതേ തുടര്‍ന്ന് മറ്റൊരു ജീവനക്കാരനായ മനോജിനെ ഡ്യുട്ടിക്കിടുകയുമായിരുന്നു. സുനില്‍കുമാറിന്റെ കൂടെ എംബാമിന് നിയോഗിച്ച മനോജ് മൃതദേഹത്തിന്റെ നഗ്നഫോട്ടോ തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അന്ന് രാത്രി തന്നെ സുനിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓടിരക്ഷപ്പെട്ട മനോജിനെ ബുധനാഴ്ച വൈകിട്ട് പാണപ്പുഴയില്‍ നിന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: