മൈസൂര്‍: ഓട്ടുപകരണങ്ങള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചാല്‍ ക്ലാവ് പിടിച്ച് കേടാകുന്നതുപോലെ അദ്ധ്യാപകരുടെ ചിന്തയും മലിനമാകാനിടയുണ്ടെന്നും അദ്ധ്യാപകര്‍ എല്ലായ്പ്പോഴും ചിന്തയും ബുദ്ധിയും തേച്ചുമിനുക്കി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നുമുള്ള ആഹ്വാനത്തോടെ മൈസൂരിലെ കൂവെമ്പു നഗറില്‍ മൂന്നുദിവസമായി നടന്ന എബിആര്‍എസ്എം അഖില ഭാരതീയ പ്രതിനിധിസഭായോഗം സമാപിച്ചു.
29 സംസ്ഥാനങ്ങളില്‍നിന്നുള്ള 327 പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ പ്രൈമറി- മാധ്യമിക്- ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, സംഘടനാ സെക്രട്ടറി എ. ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളായ എന്‍. സത്യഭാമ (മലപ്പുറം), കെ.കെ. രാജേഷ് (പാലക്കാട്), ഇ.കെ. ഹേമലത (കോഴിക്കോട്), എം. ശങ്കര്‍ (എറണാകുളം) എന്നിവരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്.
പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കുക, അധ്യാപകരുടെ ചികിത്സയ്ക്കായി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി ആവിഷ്ക്കരിക്കുക എന്നീ പ്രമേയങ്ങളാണ് കേരളാ പ്രതിനിധികള്‍ അവതരിപ്പിച്ചത്. സമാപന സഭയില്‍ ഡോ. വിമല്‍ പ്രസാദ് അഗര്‍വാള്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ഭേഗ്പാണ്ഡെ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജെ.വി. സിംഘാള്‍, സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: