കണ്ണൂര്‍: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നത് റദ്ദ് ചെയ്തുകൊണ്ടുള്ള ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധി കേരളത്തിലെ ബസ്സുടമകളെ സാരമായി ബാധിക്കുമെന്നും ഇത് പുനപരിശോധിക്കാന്‍ ട്രിബ്യൂണല്‍ തയ്യാറാകണമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ യോഗം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരളത്തിലെ ബസ്സുകളുടെ പ്രയപരിധി 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കെ 10 വര്‍ഷത്തിലധികമായ ഡീസല്‍ വാഹനങ്ങള്‍ ഓടാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ ഫലത്തില്‍ ബസ്സുകളുടെ പ്രായപരിധി 10 വര്‍ഷമായി ചുരുങ്ങുന്ന സാഹചര്യമാണ് ഈ വിധിയെ തുടര്‍ന്ന് വരാന്‍ പോകുന്നത്. 30 ലക്ഷത്തോളം രൂപ മുതല്‍മുടക്കി ബസ്സുകള്‍ റോഡിലിറക്കി 10 വര്‍ഷത്തിനകം ചെലവിട്ട കാശ് പോലും തിരികെ കിട്ടില്ല.
കേരളത്തിലെ സാധാരണക്കാരായ യാത്രക്കാരുടെ 80 ശതമാനം യാത്രാ സൗകര്യം ഒരുക്കിക്കൊടുക്കുന്നത് കേരളത്തിലെ പ്രൈവറ്റ് ബസ്സുകളാണ്. ഈ വിധിയെ തുടര്‍ന്ന് ആയിരക്കണക്കിന് ബസ്സുടമകളെയും തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും വഴിയാധാരമാക്കും. അതുകൊണ്ട് 10 വര്‍ഷം എന്നത് പുനഃപരിശോധിച്ച് നിലവിലുള്ള പരിധിയായ 15 വര്‍ഷമായി നിജപ്പെടുത്താനാവശ്യമായ നടപടികളുണ്ടാകണമെന്നും ഈ പ്രശ്‌നത്തിന് ഒരു അടിയന്തിര പരിഹാരമുണ്ടാക്കാനാവശ്യമായ നടപടികള്‍ പുതുതായി അധികാരത്തിലെത്തിലേറുന്ന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കണ്ണൂരില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈശേഷന്‍ അടിയന്തിര സ്റ്റിയറിംഗ് കമ്മറ്റിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് പി.കെ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.അജിത്ത്, പി.സി.രാജീവന്‍, കെ.സി.സോമനാഥന്‍, സി.മോഹനന്‍, കെ.കെ.വിനോദ്കുമാര്‍, എസ്.അഷറഫ്, വി.ജയേന്ദ്രന്‍, ടി.കെ.വിജേഷ്, എം.കെ.അസീല്‍ എന്നിവര്‍ സംസാരിച്ചു.
















