കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവനാസ്തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്‍ണ്ണവ തരണേ നൗക 13
എന്തിന് ഭാര്യയേയും ധനത്തെയും കുറിച്ച് ചിന്തിക്കുന്നു? ഹേ ഭ്രാന്താ, നിനക്കൊരു നിയന്താവില്ലേ? മൂന്നു ലോകത്തിലും സജ്ജനങ്ങളുടെ സഹവാസം മാത്രമാണ് ലൗകികജീവിതമാകുന്ന കടല്‍ കടക്കാനുള്ള നൗകയാകുന്നത്.
ബന്ധങ്ങളിലും സമ്പത്തിലും ഉഴലുന്ന മനുഷ്യന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഇവ മൂലം അയാള്‍ നിര്‍വീര്യനും നിസ്തേജനുമാകുന്നു. ഭാവിയെക്കുറിച്ചുള്ള, ധനത്തെക്കുറിച്ചുള്ള ചിന്തകൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. പൗരുഷത്തെ ഹനിക്കുന്ന ഈ അശുഭ സങ്കല്പങ്ങള് ദുശ്ശീലം തന്നെയാണ്.
സജ്ജനങ്ങളുമായുള്ള സത്സംഗമാണ് ഈ ലോകമെന്ന മഹാസമുദ്രത്തെ താണ്ടാനുള്ള തോണി. ശാരീരിക നിലവാരത്തിലുള്ള ഇന്ദ്രിയ നിയന്ത്രണം അഥവാ ‘ദമം’ മാനസിക ശാന്തിക്ക് അഥവാ ‘ശമ’ത്തിനു വഴിയൊരുക്കുന്നു. ശമമാണ് ഹൃദയത്തില്‍ സന്തോഷമുണ്ടാക്കുന്നത്. സജ്ജന സംസര്‍ഗ്ഗം മൂലം അന്തഃകരണശുദ്ധി ലഭിക്കുന്നു.
ഒരു സമുദ്രം കടക്കുന്നതിന് തോണി എന്ന പോലെ ലക്ഷ്യത്തിലെത്തും വരെ സത്സംഗം ആവശ്യമാണ്.
ഇതോടെ ദ്വാദശ മജ്ഞരിക സ്തോത്രം അവസാനിക്കുന്നു. ഈ പന്ത്രണ്ടു ശ്ലോകങ്ങളും (പല്ലവി അടക്കം പതിമൂന്ന്) ശ്രീശങ്കരന് രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ചില പ്രസിദ്ധീകരണങ്ങളില്‍ ശ്ലോകങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്.
തുടര്‍ന്നുള്ള 14 ശ്ലോകങ്ങള്‍ ചതുര്ദശമജ്ഞരിക സ്തോത്രം എന്നറിയപ്പെടുന്നു. കാശിയാത്രയില്‍ സ്വാമികളെ അനുഗമിച്ചിരുന്ന ശിഷ്യന്മാര് രചിച്ചതാണവ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: