ന്യൂദൽഹി: അരവിന്ദ് കെജ് രിവാളിനെതിരെ ഗുരുതര ആരോപണാവുമായി പാർട്ടി വിട്ട സ്വാതി മാലിവാൾ. എന്റെ സ്വന്തം വീട്ടിൽ വച്ച് അരവിന്ദ് കെജ്‌രിവാൾ ഒരു ഗുണ്ടയെക്കൊണ്ട് എന്നെ മർദ്ദിച്ചുവെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഞാൻ ശബ്ദമുയർത്തിയപ്പോൾ എന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തിനെതിരെ പോലീസിൽ താൻ നൽകിയ പരാതി പിൻ വലിക്കാൻ വലിയ സമ്മർദ്ദം ചെലുത്തിയെന്നും സ്വാതി മാലിവാൾ പറഞ്ഞു.
2006 മുതൽ ഞാൻ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിക്കുകയും എല്ലാ പ്രക്ഷോഭങ്ങളിലും അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും ചെയ്തയാളാണ്. എന്നിട്ടും എന്നെ ഒരു ഗുണ്ടയെ വിട്ട് മർദ്ദിച്ചു. രണ്ട് വർഷത്തേക്ക് പാർലമെന്റിൽ സംസാരിക്കാൻ പാർട്ടി എനിക്ക് അവസരം നൽകിയില്ല. ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്നും കെജ്‌രിവാൾ “സ്ത്രീവിരുദ്ധൻ” ആണെന്നും അവർ ആരോപിച്ചു.
പഞ്ചാബിൽ ആം ആദ്മി സ്ഥാനമുറപ്പിച്ചതോടെ, പാർട്ടി സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുകയും പഞ്ചാബിനെ ഒരു സ്വകാര്യ ഫണ്ടിംഗ് സ്രോതസ്സ് പോലെ കാണുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു. സംസ്ഥാനത്ത് അനധികൃത മണൽ ഖനനവും മയക്കുമരുന്ന് ഉപയോഗവും വർദ്ധിച്ചു. പാർട്ടിക്കെതിരെ സംസാരിക്കുന്ന നേതാക്കൾക്കെതിരെ കെസെടുക്കുകയാണ് ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
ആരുടെയും നിർബന്ധപ്രകാരമല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കുന്നതിനാലാണ് താൻ ബിജെപിയിൽ ചേർന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദി. രാജ്യ രക്ഷ, നക്സലിസത്തിനെതിരായ നടപടി, വനിതാ സംവരണ ബിൽ തുടങ്ങിയ പ്രധാന തീരുമാനങ്ങൾ മോദി സർക്കാർ കൊണ്ടുവന്നു. പ്രധാന ദേശീയ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്കിനെയും അവർ എടുത്തുപറഞ്ഞു.















