തൊടുപുഴ: അമിത വേഗത്തില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ ബസിടിച്ച് നാല് കാറുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്ക്. കാഞ്ഞരപ്പള്ളി സ്വദേശി ശ്രീകാന്തിനാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ മുള്ളിരിങ്ങാട് സ്വദേശി കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാവിലെ 10.15 ഓടെ തൊടുപുഴ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ നിന്ന് വരികയായിരുന്ന കസ്വ എന്ന സ്വകാര്യ ബസാണ് അപകടം വരുത്തിവച്ചത്. ബസ് സിഗ്നല്‍ ജംഗ്ഷനിലെത്തിയപ്പോള് റെഡ് ലൈറ്റ് തെളിഞ്ഞിരിന്നു. അമിത വേഗത്തില്‍ ജംഗ്ഷന് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തൊട്ട് മുന്നിലുള്ള കാറില്‍ ആദ്യം ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ ബസ് വെട്ടിച്ചത് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന 3 കാറുകളില്‍ കൂടി ഇടിക്കുന്നതിന് കാരണമായി. പരിക്കേറ്റ ശ്രീകാന്ത് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തില്‍ കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബസ് ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പോലീസ് അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടം വരുത്തിയതിനും സിഗ്നല്‍ തെറ്റിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ശ്രീകാന്തിന്റെ പരിക്ക് സാരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: