തിരുവനന്തപുരം: തലസ്ഥാനനഗരി ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ജനഹിതം കേരളത്തിന്റെ വികസനക്കുതിപ്പിന് നിര്‍ണായകമാവും. രാഷ്‌ട്രീയവും വികസനവും ജീവല്‍പ്രശ്‌നവും ഒരുപോലെ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. വികസനമുദ്രാവാക്യമുയര്‍ത്തി ബിജെപി ദേശീയ നേതൃത്വത്തിന്റെ നോമിനിയായെത്തിയ എസ്. ശ്രീശാന്തിന് മണ്ഡലം അനുകൂലമാവുമെന്ന് ബിജെപി ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം തനിക്ക് തുണയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറും യുഡിഎഫിനെതിരായ ജനവികാരം മൂലം മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന് എല്‍ഡിഎഫിന്റെ ആന്റണിരാജുവും അവകാശവാദമുന്നയിക്കുന്നു.
അഞ്ചുവര്‍ഷത്തിനിടയില്‍ മൂന്ന് മുന്നണികളെയും മാറി മാറി പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5352 വോട്ടിന് യുഡിഎഫിനെ തുണച്ച മണ്ഡലം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1808 വോട്ടുകളുടെ ഭൂരിപക്ഷം ബിജെപിക്ക് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫിന് 12 കൗണ്‍സിലര്‍മാരെയും ബിജെപിക്ക് 10 കൗണ്‍സിലര്‍മാരെയും നല്‍കിയ മണ്ഡലം യുഡിഎഫിന് ആറ് കൗണ്‍സിലര്‍മാരെ മാത്രമാണ് നല്‍കിയത്. നാല് വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു.
മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളും വികസനവുമാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. തീരദേശമേഖലയിലെ കുടിവെള്ളക്ഷാമവും കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവും ഡ്രെയിനേജ് സംവിധാനമില്ലായ്‌മയും മാലിന്യപ്രശ്‌നവും കോളനികളുടെ ദുരവസ്ഥയും മുന്നണികള്‍ ചര്‍ച്ചയാക്കി.
ഹൈക്കോടതി ബഞ്ച്, വലിയതുറ ഷിപ്പ്യയാര്‍ഡ് നിര്‍മ്മാണം, തിരുവനന്തപുരം വിമാനത്താവള വികസനം, ആക്കുളം-കോവളം ജലപാത, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം, പേട്ട റെയില്‍വേ സ്റ്റേഷന്‍ വികസനം, പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്, ബ്രഹ്മോസ് ഇന്ത്യയുടെ വികസനം, കിള്ളിയാറിന്റെയും പാര്‍വ്വതി പുത്തനാറിന്റെയും ശുചീകരണം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പൈതൃക നഗരം പദ്ധതി, ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടൂറിസം ഹബ്ബ്, തിരുവനന്തപുരത്തിന് സ്മാര്‍ട്ട് സിറ്റി പദവി തുടങ്ങിയ അനന്തപുരിയുടെ വികസന സ്വപ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.
സാമൂദായിക ഘടകങ്ങളും അടിയുറച്ച രാഷ്‌ട്രീയവും അനുസരിച്ച് വോട്ടു ചെയ്തിരുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വേറിട്ട രീതിയില്‍ ചിന്തിക്കുന്നത് മണ്ഡലത്തെ തങ്ങള്‍ക്കനുകൂലമാക്കുമെന്ന് ബിജെപി കണക്കുകൂട്ടുമ്പോള്‍ സാമുദായിക രാഷ്‌ട്രീയ വോട്ടുകള്‍ തങ്ങളെ തുണയ്‌ക്കുമെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അവകാശവാദം.
















