ന്യുയോർക്ക്: ഉത്തര കൊറിയ നിയമ വിരുദ്ധമായി കോംഗോ സൈനികർക്ക് തോക്കുകൾ വിൽക്കുന്നുണ്ടെന്ന് യുഎൻ വിദഗ്‌ദ്ധർ. മറ്റ് രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിൽക്കുന്നതിനും പരിശീലനം നൽകുന്നതിനും ഉത്തര കൊറിയക്ക് വിലക്ക് നിലനിൽക്കെയാണ് അനധികൃതമായി കോംഗോ സൈനികർക്ക് കൊറിയ കൈത്തോക്കുകൾ നൽകുന്നത്.
അടുത്തിടെ യുഎൻ അന്വോഷണ സംഘം നടത്തിയ പരിശോധനയിൽ യുഎൻ സമാധാന സേനയിലെ കോംഗോ സൈനികരും രാജ്യത്തെ പോലീസും ഉത്തര കൊറിയയിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കൈത്തോക്കുകൾ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു. ഇതിനു പുറമെ കോംഗോയുടെ തലസ്ഥാനമായ കിൻഷാസായിലെ കരിഞ്ചന്തകളിൽ കൊറിയൻ തോക്കുകളോട് സാദൃശ്യം തോന്നുന്ന കൈത്തോക്കുകൾ വ്യാപകമായി വിൽക്കുന്നതായും യുഎൻ വിഗദ്ധ സംഘം കണ്ടുപിടിച്ചിരുന്നു.
കൂടാതെ ബറൂണ്ടിയിൽ നിന്നും കോംഗോയിലേക്ക് അഭയാർത്ഥികളായി കടന്ന 400 പേർക്ക് ബറൂണ്ടിൻ പ്രസിഡന്റിനെ താഴെയിറക്കാൻ കോംഗോയിൽ പരിശീലനം നൽകുന്നുണ്ട്. ഒരുപക്ഷേ ഇവർക്ക് ഇത്തരത്തിൽ നിർമ്മിച്ച ആയുധങ്ങളിലാകാം പരിശീലനം നൽകുന്നതെന്ന് അധികൃതർ അനുമാനിക്കുന്നുണ്ട്. എന്നാൽ ഉത്തര കൊറിയ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ തയ്യാറായില്ല.
















