ന്യൂദൽഹി: ജെഎൻയു സർവ്വകലാശാല യൂണിയൻ നേതാവ് കനയ്യ കുമാറിനെതിരെയുള്ള എല്ലാ ശിക്ഷാനടപടികളും ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. കനയ്യ കുമാറിനു പുറമെ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരുടെയും ശിക്ഷാ നടപടികൾ കോടതി തടഞ്ഞു വച്ചു.
കൂടാതെ ഏപ്രിൽ 27 മുതൽ തുടർന്ന് വരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്നും കോടതി കനയ്യ കുമാറിനോട് ആവശ്യപ്പെട്ടു. സർവ്വകലാശാലയുടെ സുഗമമായ നടത്തിന് തടസ്സമാവരുതെന്നും ഇനി മുതൽ ക്യാമ്പസിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കരുതെന്നും കോടതി കനയ്യ കുമാറിനോടായി പറഞ്ഞു.
കോടതിക്ക് ഉറപ്പെന്നോണം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കില്ല എന്ന് രേഖാമൂലം എഴുതി നൽകണമെന്നും കനയ്യ കുമാറിനോട് ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങളുടെ നിവേദനങ്ങൾ പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
നേരത്തെ സർവ്വകലാശാല ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർ ക്യാമ്പസിനുള്ളിൽ കയറുന്നത് വിലക്കിയിരുന്നു. ഇതോടെപ്പം ഉമറിന് ഇരുപതിനായിരം രൂപ പിഴയും അനിർബന് അഞ്ച് വർഷത്തേക്ക് വിലക്കുമായിരുന്നു സർവ്വകലാശാല നൽകിയ ശിക്ഷ . തുടർന്ന് സർവ്വകലാശാലയെ വെല്ലുവിളിച്ച് ഇരുവരും കോടതിയെ സമീപിക്കുകയും കനയ്യ കുമാറിന്റെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: