ന്യൂദല്‍ഹി: സുസ്ഥിര ഊര്‍ജ്ജ മേഖലയില്‍ അമേരിക്ക നടപ്പാക്കുന്ന പല പദ്ധതികളും ആഗോള നിബന്ധനകള്‍ അസ്ഥിരപ്പെടുത്തുന്നുവെന്ന് വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റിനെ അറിയിച്ചു. ലോകവ്യാപാര സംഘടനയുടെ നിബന്ധനകള്‍ ലംഘിച്ചതിന് അമേരിക്കയ്ക്കെതിരെ ഭാരതം പതിനാറ് കേസുകള്‍ കൊടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്ട്ടിനക്കുറിച്ചുളള ചോദ്യത്തോട് രാജ്യസഭയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. വാര്‍ത്ത ശരിയാണെന്നും അവര്‍ സ്ഥിരീകരിച്ചു.
അമേരിക്കയുടെ ചില സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ ആഗോള മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതാണ്. പ്രത്യേകിച്ച് അവ പലതും 1994ലെ ഗാട്ട് കരാറുകളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തര്‍ക്ക പരിഹാര സമിതി കണ്ടെത്തിയ കാര്യങ്ങളും അവരുടെ ശുപാര്‍ശകളും ലോക വ്യാപാരസംഘടനയുടെ അപ്പീല്‍ സമിതിയില്‍ വയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ ബാറ്ററികളുടെയും മൊഡ്യുളുകളുടെയും നിര്‍മിതി പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് ആഭ്യന്തര സൗകര്യങ്ങള്‍ സ്ഥാപിക്കും.
ദേശീയ സൗരോര്‍ജ്ജ ദൗത്യത്തിന്റെ ഭാഗമാണിത്.
ഭാരതത്തിലെ ബൗദ്ധിക സ്വത്തവകാശ നിയമം പര്യാപ്തമല്ലെന്ന അമേരിക്കയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ സ്പെഷ്യല്‍ 301 റിപ്പോര്‍ട്ടിന്റെ മുന്‍ഗണനാപട്ടികയില്‍ തന്നെ ഭാരതം തുടരുമെന്നും നിര്‍മലാ സീതാരാമന് മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തമാക്കി.
അമേരിക്ക അവരുടെ 1974ലെ വ്യവസായ ആക്ടിലൂടെ കൊണ്ടുവന്ന 301 പ്രത്യേക റിപ്പോര്‍ട്ട് ട്രിപ്സ് കരാറിനുമപ്പുറം ഐപിആര്‍ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചുളളതായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ ലോകവ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ഈ റിപ്പോര്‍ട്ട് പ്രയോഗിക്കാനാകും.
ഐപിആറുമായി ബന്ധപ്പെട്ട് ഭാരതത്തേയും ചൈനയെയും തങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ തുടര്‍ന്നും പെടുത്തുമെന്ന് അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: