ഇസ്ലാമബാദ്: കോടതിയിൽ ഹാജരാകണെമെന്ന് നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന മുൻ പാകിസ്ഥാൻ സ്വേച്ഛാധിപതി ജനറൽ പർവ്വേസ് മുഷറഫിനെ സ്പെഷ്യൽ ട്രൈബൂണൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. രാജ്യത്തെ നിയമങ്ങളെ ഭയന്ന് ഒളിച്ചോടിയവനാണ് മുഷറഫെന്നും കോടതി പറഞ്ഞു. ഇതിനു പുറമെ രാജ്യത്തെ എല്ലാ പത്ര മാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് പരസ്യങ്ങൾ നൽകാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കോടതിയിലെ മൂന്നംഗ ജഡ്ജി തലവൻമാരിലൊരാളായ മസർ അലം ഖാനാണ് മുഷറഫിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ മുഷറഫിനെ 30 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. മുഷറഫിന്റെ പേരിലുള്ള സകലവിധ സ്വത്ത് വിവരങ്ങളും കോടതിക്കു മുൻപാകെ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
നിരവധി കേസുകളിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന മുഷറഫിനോട് രാജ്യം വിട്ട് പോകരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ചികിത്സക്കായി ദുബായിലേക്ക് മുഷറഫ് പോകുകയായിരുന്നു. തുടർന്ന് കോടതി മുഷറഫിനെ വിദേശ രാജ്യത്ത് അയച്ച നടപടിയുടെ വിശദീകരണം സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യം വിട്ട് പോയ മുഷറഫ് തിരിച്ച് എത്തില്ല എന്ന സംശയത്തിന്റെ നിഴലിലാണ് കോടതി മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
72കാരനായ മുഷറഫ് 1999ൽ പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാനിൽ അധികാരത്തിൽ എത്തുന്നത്. എന്നാൽ 2008ൽ നിരവധി കേസുകളിൽ കുറ്റാരോപിതനായി മുഷറഫ് അധികാരത്തിൽ നിന്നും പടിയിറങ്ങുകയായിരുന്നു. തുടർന്ന് ദുബായിലേക്ക് നാടുകടന്ന മുഷറഫ് 2013ൽ തിരികെ പാകിസ്ഥാനിൽ എത്തി തെരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയും ചെയ്തു. എന്നാൽ സുപ്രധാന കേസുകളായ ബേനസീർ ഭൂട്ടോ വധം, ജഡ്ജിമാരെ തടവിലാക്കിയത് കൂടാതെ മറ്റനവധി കേസുകളിൽ വിചാരണ നേരിടേണ്ടതിനാൽ മുഷറഫ് രാജ്യത്ത് നിന്നും പുറത്ത് പോകുന്നത് കോടതി വിലക്കുകയായിരുന്നു.
















