കണ്ണൂര്‍: കണ്ണൂര്‍വിമാനത്താവളം തന്റെയും യുഡിഎഫിന്റെയും ഭരണനേട്ടമായി പറയുന്ന ഉമ്മന്‍ചാണ്ടി എട്ടുകാലി മമ്മൂഞ്ഞിയുടെ സ്വഭാവമാണ് കാണിക്കുന്നതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍. കണ്ണൂര്‍ വിമാനത്താവളം യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി പറയുമ്പോഴും അത് മുന്‍ സര്‍ക്കാരിന്റെ കാലത്താണ് തുടക്കമിട്ടതെന്നതാണ് വസ്തുത. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ജനങ്ങള്‍ ഭരണ മാറ്റമുണ്ടാക്കുക തന്നെ ചെയ്യും. അഞ്ച് വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തില്‍ സാധാരണക്കാരായ ഒരാള്‍ക്ക് പോലും ഗുണമുണ്ടായിട്ടില്ല. കാര്‍ഷികമേഖല തകര്‍ന്നു, വിലക്കയറ്റം രൂക്ഷമായി. തൊഴില്‍ മേഖല നിശ്ചലമായി. വളരെ ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തെ തുടര്‍ന്ന് പൂട്ടിയിട്ടു. ക്ഷേമപെന്‍ഷനുകളെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ കൃത്യമായി പെന്‍ഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. മുമ്പ് ഓരോ മാസവും വീട്ടില്‍ പെന്‍ഷന്‍ കൃത്യമായി കിട്ടികൊണ്ടിരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ മാസങ്ങളായുള്ള പെന്‍ഷനുകള്‍ കുടിശ്ശികയായി കിടക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ 1,58,084 കോടിയുടെ കടത്തിലായിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. കേരളം ഏറ്റവും വലിയ കടക്കെണിയിലാണിപ്പോള്‍ നില്‍ക്കുന്നത്. ഇത്രയും പണം ഉപയോഗിച്ച് സര്‍ക്കാര്‍ എന്താണ് കേരളത്തിന് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഒരു വന്‍കിട പദ്ധതിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ കേരളത്തിന് അഞ്ച് കൊല്ലമാണ് നഷ്ടമായത്. ഇനി ഒരിക്കലും യുഡിഎഫിന്റെ ദുര്‍ഭരണം തിരിച്ചുവരരുതെന്ന ചിന്തയാണ് ജനങ്ങളിലുള്ളത്. റബര്‍വിലയിടിവിന് കാരണമായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ്. യുഡിഎഫിന്റെ എട്ട് മന്ത്രിമാര്‍ അന്ന് കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴും അവരാരും ഇതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സി.വി.സാജു സ്വാഗതം പറഞ്ഞു.
















