തിരുവനന്തപുരം: ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ അതിവേഗ ബൗണ്‍സറുകള്‍കൊണ്ട് നേരിട്ട ശ്രീശാന്ത് യുവ തലമുറയുടെ ചോദ്യബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറിയില്ല. മാത്രമല്ല ഉരുളയ്‌ക്ക് ഉപ്പേരിപോലെ മറുപടി നല്‍കി യുവതലമുറയെ കൈയിലെടുക്കുകയും ചെയ്തു. യൂത്ത്‌സ് ഓഫ് ട്രിവാന്‍ഡ്രം സംഘടിപ്പിച്ച യുവസംഗമത്തില്‍ വികസന വിഷയങ്ങളാണ് കൂടുതലായും ശ്രീശാന്തിനോട് ചോദിച്ചത്.
ശ്രീശാന്ത് ജയിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്നായിരുന്നു ആദ്യ ചോദ്യം. അഴിമതി രഹിതഭരണവും കഌന്‍സിറ്റിയും തൊഴിലവസരങ്ങളുമാണ് തിരുവനന്തപുരത്തിന് വേണ്ടതെന്നായിരുന്നു മറുപടി. കേരളം മാറിമാറി ഭരിച്ചവര്‍ പാഴാക്കിയ കോടികളുടെ കണക്കും ശ്രിശാന്ത് വിവരിച്ചു. തന്നോടെപ്പം അണ്ടര്‍ 19 കളിച്ചിരുന്നയാള്‍ ഓട്ടോ ഓടിക്കുന്നത് കണ്ടകാര്യം വിവരിച്ച ശ്രീശാന്ത്് മലയാളികള്‍ അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ജോലി സാധ്യത നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അറിയാതെയല്ല ഇതു പറയുന്നതെന്നും ശ്രീശാന്ത് വിവരിച്ചു.
യുവതലമുറയെ ബോധവത്ക്കരിക്കണം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല ചിന്തകള്‍ പകര്‍ന്നു നല്‍കണം. കൂടിവരുന്ന സ്ത്രി പീഡനത്തെക്കുറിച്ചുള്ള ചോദ്യത്തിനു ശ്രീശാന്തിന്റെ മറുപടി ഇതായിരുന്നു. നല്ല സൗഹൃദങ്ങളുള്ളവര്‍ക്ക്് ഒരിക്കലും സ്ത്രീ പീഡനം പോലുള്ള കാര്യങ്ങള്‍ ചിന്തിക്കാനാവില്ലന്നും ശ്രീശാന്ത് പറഞ്ഞു.
റോഡപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വേണ്ടത്ര പരിശീലനമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഇല്ലാതാക്കണം, നിയമങ്ങള്‍ ശക്തമാക്കണം, ജനം നിയമം കര്‍ശനമായി പാലിക്കണം എന്നതായിരുന്നു ഉത്തരം.
മാലിന്യസംസ്‌ക്കരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാലിന്യ സംസ്‌ക്കരണത്തിനായി 134 ഏക്കര്‍ വാങ്ങി 12 ഏക്കര്‍ ഒഴികെ വിറ്റു കാശാക്കുന്ന ചരിത്രം അവസാനിപ്പിക്കണമെന്നായിരുന്നു മറുപടി. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്തെ കഌന്‍ സിറ്റിയാക്കാം. ലോകത്തിലെ എറ്റവും മനോഹര നഗരമാക്കാം. തിരുവനന്തപുരത്തെ കായിക നഗരമായി മാറണമെന്നത് തന്റെ സ്വപ്‌നമാണെന്നും ചോദ്യത്തിനുത്തരമായി ശ്രീശാന്ത് പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും വെട്ടുകാട് പള്ളിയും ബീമാപള്ളിയും സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് യുവസംഗമം ഉദ്ഘാടനം ചെയ്തത്.
















