അദ്ധ്യായം -16
”കൃഷ്ണന് ഇത്രയൊക്കെ വിശദമായും ശക്തമായും പറഞ്ഞ നിലയ്ക്ക് അര്‍ജ്ജുനന്റെ സംശയങ്ങള്‍ നീങ്ങിയിരിക്കുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും; ഇല്ലേ?” മുത്തച്ഛന് ചോദിച്ചു.
”അതു അത്രവേഗം നീങ്ങുന്നതല്ലല്ലോ മുത്തച്ഛാ! ഇനിയും 14 അദ്ധ്യായങ്ങളില്‍ നീണ്ടുകിടക്കുകയല്ലേ, ഭഗവദ്ഗീത. അതിലേയ്ക്ക് കുറേക്കൂടി സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായേ പറ്റൂ.” ഉണ്ണി പറഞ്ഞു.
”ശരിയാണ്. അഞ്ചാം അദ്ധ്യായമായ കര്മസന്ന്യാസയോഗത്തിന്റെയും തുടക്കം അര്‍ജ്ജുനന്റെ ചോദ്യത്തിലായിരിക്കുന്നു.” മുത്തച്ഛന് ആ ശ്ലോകം ചൊല്ലി:
സന്ന്യാസം കര്‍മ്മണാം കൃഷ്ണ
പുനര്യോഗം ച ശംസസി;
യത്ശ്രേയ ഏതയോരേകം
തന്മേബ്രൂഹി സുനിശ്ചിതം
”കര്‍മ്മങ്ങളെ ത്യജിക്കാന്‍ പറയുന്ന അങ്ങുതന്നെ കര്‍മ്മങ്ങളെ പ്രശംസിച്ചും പറയുന്നതെന്താണ്? രണ്ടില്‍ ഏതാണ് ശ്രേയസ്കരമെന്നു ഉറപ്പിച്ചു പറഞ്ഞുതരൂ കൃഷ്ണാ.” എന്ന് സാരം.
രണ്ടും നല്ലതുതന്നെയാണ്. പക്ഷെ, കൂടുതല്‍ ശ്രേഷ്ഠം കര്‍മ്മയോഗമാണെന്ന് തുടര്‍ന്നുള്ള ഇരുപത്തിയെട്ടു ശ്ലോകങ്ങളിലായി ഭഗവാന് അര്‍ജ്ജുനനു വിവരിച്ചുകൊടുത്തു.
വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേച
പണ്ഡിതാഃ സമദര്‍ശിനഃ 5-18
വിദ്യകൊണ്ടും വിനയംകൊണ്ടും സമ്പന്നനായ ബ്രാഹ്മണനില്‍ എന്നപോലെ, പശുവിലും ആനയിലും നായയിലും, നായയെ ചുട്ടുതിന്നുന്ന പ്രാകൃതനിലും വരെ പണ്ഡിതനായ ഒരാള്‍ സമദൃഷ്ടിയുള്ളവനായിരിക്കുന്നതാണ്.
ലഭന്തേ ബ്രഹ്മനിര്‍വാണം
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദൈ്വധാ യതാത്മാനഃ
സര്‍വ്വഭൂതഹിതേ രതാഃ 5-25
പാപങ്ങളൊടുങ്ങിയവരും, രണ്ടെന്ന ചിന്ത (സംശയം) ഒഴിഞ്ഞവരും, സര്‍വജീവജാലങ്ങളുടേയും ക്ഷേമം ആഗ്രഹിക്കുന്നവരുമായ ഋഷിമാര്‍ (ജ്ഞാനികള്‍) ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു എന്നുപറഞ്ഞ ഭഗവാന് ഈ അദ്ധ്യായം അവസാനിപ്പിക്കുന്ന ഇരുപത്തൊന്പതാം ശ്ലോകവും ശ്രദ്ധേയമത്രെ.
ഭോക്താരം യജ്ഞതപസാം
സര്‍വലോകമഹേശ്വരം
സുഹൃദം സര്‍വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി. 5-29
യജ്ഞതപസ്സുകളുടെ ഭോക്താവായും സര്‍വലോകങ്ങള്‍ക്കും ഈശ്വരനായും ജീവജാലങ്ങളുടെയെല്ലാം സുഹൃത്തായും എന്നെ അറിയുന്ന യോഗി ആത്മശാന്തി പ്രാപിക്കുന്നു എന്ന ഉറപ്പാണ് ഭഗവാന് നല്‍കുന്നത്.
”നോക്കൂ കുട്ടികളേ! എത്ര ഉദാത്തമാണീ ചിന്തകള്‍! ഹൃദയദൗര്ബല്യം കളഞ്ഞു എഴുന്നേല്ക്കൂ അര്‍ജ്ജുനാ എന്നായിരുന്നില്ലേ ഭഗവാന്റെ ആദ്യ ഉപദേശം. പിന്നെ കാമക്രോധാദികളാകുന്ന ശത്രുക്കളെ ജയിക്കാന്‍ പറഞ്ഞു; ഹൃദയത്തില്‍ കുടിയിരിക്കുന്ന സംശയങ്ങളെ ഇല്ലായ്മ ചെയ്യാനും, സമദര്ശിയാകുവാനും, സകലജീവികളുടെയും ക്ഷേമം ആഗ്രഹിക്കുന്നവനാകാനും പറഞ്ഞു.
”ഒടുവിലിതാ, സകല ലോകങ്ങളുടേയും നാഥനായി, സകലജീവികളുടെയും സുഹൃത്തായി എന്നെ അറിയൂ എന്നാണ് ഉദ്ബോധനം. എല്ലാവരും സുഹൃത്തുക്കളാണെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും ഇടമുണ്ടോ പിന്നെ? യുദ്ധത്തിന്റെ കാര്യവും ചിന്തിക്കേണ്ടിവരില്ല. അപ്പോള്‍ കൈവരുന്നതു പരമമായ ശാന്തി മാത്രം. ഇതാണ് ഗീതാസന്ദേശം.
”എന്നിട്ടും ചിലര്‍ പ്രചരിപ്പിക്കുന്നു, ഇതു യുദ്ധഗീതയാണെന്ന്! ഈ അസംബന്ധത്തെ ധീരമായി വാദിച്ചു മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ലളിതമായും വ്യക്തമായും പറഞ്ഞുതന്നത്. ലോകത്തിലെ മറ്റു തത്വചിന്താധാരകളിലൊന്നും ഇത്ര വിശാലത ദര്‍ശിക്കാനാവില്ല. ചില ഗ്രന്ഥങ്ങള്‍ കണ്ടേക്കാം. പക്ഷെ അവയ്ക്കെല്ലാം മുമ്പ് ഭാരതത്തില്‍ അതുവളരെ ശാസ്ത്രീയമായി പറയപ്പെട്ടിരിക്കുന്നു. നമ്മുടെ പൗരാണിക പാരമ്പര്യസ്വത്താണത് എന്ന അഭിമാനത്തോടെ നാം അതും തീവ്രമായി പ്രചരിപ്പിക്കുകയും വേണം. അതിനുവേണ്ടി നിങ്ങള്‍ ഭഗവദ്ഗീതയിലെ പ്രധാന ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കണമെന്നും മുത്തച്ഛന് ആഗ്രഹിക്കുന്നുണ്ട്. നിങ്ങളതു ചെയ്യില്ലേ?”
”തീര്‍ച്ചയായും മുത്തച്ഛാ! ”സൗഹൃദം സര്‍ഭൂതാനാം” എന്ന ഭഗവാന്റെ മൊഴിയാണ് ഈ യജ്ഞത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം.” ഉണ്ണി പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: