തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപനത്തിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും ഒന്നാം പ്രതി നിനോ മാത്യു. അതേസമയം മകളെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നാണ് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചത്.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിക്ക് മുമ്പാകെ വ്യക്തമാക്കിയത്. പ്രായമായ മാതാപിതാക്കളും ആറു വയസ്സായ കുഞ്ഞുമുണ്ട്. അമ്മ ആസ്തമാരോഗിയാണ്. രണ്ടുവര്‍ഷമായി കുഞ്ഞിനെ കണ്ടിട്ടില്ല. മാത്രമല്ല തന്റെ ഭാര്യയെ കേസില്‍ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി നിരാകരിച്ചു.
താന്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നിട്ടില്ലെന്നായിരുന്നു അനുശാന്തിയുടെ വാദം. ആരെയും ഉപദ്രവിക്കാന്‍ താന്‍ സഹായിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നും അനുശാന്തി പറഞ്ഞു.
ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്നും അതിനാല്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ ഓമനയെയും സ്വസ്തികയെയും ക്രൂരമായി തലയ്‌ക്കടിച്ച് കഴുത്തുവെട്ടിയാണ് കൊലപ്പെടുത്തിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. കാമപൂര്‍ത്തീകരണത്തിനായി സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകളാണ് നടന്നിരിക്കുന്നത്. ഇരട്ടക്കൊലയ്‌ക്കുശേഷം മൂന്നാമത്തെ കൊലയ്‌ക്ക് ഒന്നാംപ്രതി കാത്തുനിന്നു. ഒരുമിച്ചു ജീവിക്കാനായി 2013 മുതല്‍ നിനോമാത്യുവും അനുശാന്തിയും ഗൂഢാലോചന നടത്തിവരികയായിരുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ കോടതി പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് ഒമ്പതിന് ഇരുവരും കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ വ്യക്തമായ തെളിവാണ്. രണ്ടു പ്രതികള്‍ക്കും കൃത്യത്തില്‍ ഒരുപോലെ പങ്കുണ്ട്. അതിനാല്‍ രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അതിനാല്‍ തന്നെ വധശിക്ഷയ്‌ക്ക് ഇവിടെ പ്രസക്തിയില്ല. രണ്ടാംപ്രതി അനുശാന്തി ഗൂഢാലോചനയില്‍ പങ്കാളിയില്ല. അതിനാല്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കരുതെന്നും അവര്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച പെറ്റീഷന്‍ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിയാണ് പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. വിനീത്കുമാറും ഒന്നാംപ്രതി നിനോ മാത്യുവിന് വേണ്ടി അഡ്വ ശാസ്തമംഗലം അജിത്കുമാറും രണ്ടാംപ്രതി അനുശാന്തിക്കു വേണ്ടി അഡ്വ മുരുക്കുംപുഴ വിജയകുമാരന്‍നായരും ഹാജരായി.
















