ശ്രീകുമാര്‍ എം.
കഴക്കൂട്ടം: പരവൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിക്കെട്ടപകടത്തില്‍ നൂറിലേറെപ്പേര്‍ മരിക്കുകയും മുന്നൂറ്റിയമ്പതില്‍പ്പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു ഞെട്ടല്‍ മാറാതെ കഴക്കൂട്ടം.ഇന്നലെ പുലര്‍ച്ചെ ദുരന്തവാര്‍ത്ത അറിഞ്ഞ കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലെയും പല സ്ഥലങ്ങളിലും പ്രേദശവാസികള്‍ കൂട്ടംകൂടിനിന്ന് ദുഃഖം പങ്കിട്ടു. ആറുമണിയോടുകൂടിയാണ് കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ ആശാന്റെ നേതൃത്വത്തിലായിരുന്നു വെടിക്കെട്ട് നടത്തിയതെന്ന വാര്‍ത്ത പരന്നത്. വെടിക്കെട്ട് കാണാനായി കഴക്കൂട്ടത്ത് നിന്ന് നിരവധി പേര്‍ പോയിരുന്നതായും അറിഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ കഴക്കൂട്ടം സ്വദേശികളും ഉണ്ടെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ അവിടെ നിന്ന് വെടിക്കെട്ട് കാണാന്‍ പോയവരെ വീട്ടുകാരും സുഹൃത്തുക്കളും തിരക്കുവാന്‍ തുടങ്ങി. ഇതില്‍ പലരെയും മൊബൈലില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടുകൂടി അഭ്യുഹങ്ങള്‍ പരന്നു.
കഴക്കൂട്ടത്ത് നിന്ന് അമ്പതോളം പേര്‍ വെടിക്കെട്ട് കാണാനായി പരവൂര്‍ ക്ഷേത്രത്തില്‍ പോയതായി പലരും പറഞ്ഞു തുടങ്ങി. മണിക്കൂറുകള്‍ കഴിയുന്തോറും മരണസംഖ്യ വര്‍ദ്ധിച്ചുവന്നതോടെ കഴക്കൂട്ടവും പരിസരവും ദു:ഖത്തിലായി. അവരെത്തേടി കൊല്ലത്തുള്ള ആശുപത്രികളിേലക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുതിച്ചു. അവിടെ എത്തിയപ്പോള്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വന്നതോടുകൂടി വീണ്ടും ഊഹാപോഹങ്ങളായി. പല സ്ഥലത്തു നിന്നും കഴക്കൂട്ടത്തുള്ളവര്‍ ദുരന്തത്തില്‍ മരിച്ചതായുള്ള ഫോണ്‍ സന്ദേശങ്ങളും വന്നു തുടങ്ങിയതോടെ കഴക്കൂട്ടം സ്വദേശികളായ ആരൊക്കെ മരിച്ചുവെന്നറിയാതെ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ച കറുത്ത ഞായറായിരുന്നു ഇന്നലെ കഴക്കൂട്ടത്തുകാര്‍ക്ക്. രാത്രി വൈകിപ്പോലും കഴക്കൂട്ടത്ത് നിന്നു വെടിക്കെട്ടു കാണാന്‍ പോയതില്‍ മരണം സംഭവിച്ചത് ആര്‍ക്കൊക്കെയെന്നറിയാതെ ദു:ഖത്തിലാണ് കഴക്കൂട്ടത്തുകാര്‍. രാവിലെ തന്നെ വെടിക്കെട്ട് ആശാന്‍ സുരേന്ദ്രന്‍ മരിച്ചുവെന്നുള്ള കിംവദന്തികള്‍ പരന്നുവെങ്കിലും ഉച്ചയോടുകൂടി ആശാന്‍ മരിച്ചിട്ടില്ലെന്നുള്ള വിവരം ബന്ധുക്കളില്‍ നിന്നു ലഭിക്കുകയായിരുന്നു.
















