തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ടവരെ പരിചരിക്കുന്നതില്‍ കര്‍മ്മനിരതരായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കി പരിക്കേറ്റവരെ ചികിത്സിച്ചെങ്കിലും മരുന്നുകള്‍ക്കായി നെട്ടോട്ടം വേണ്ടിവന്നു.
ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ ആശുപത്രിയിലെ അത്യഹിത വിഭാഗം കര്‍മ്മസജ്ജരായി. ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ജീവനക്കാരുടെ കുറവ് വരാതിരിക്കാന്‍ മെഡിക്കല്‍കോളേജിലെ ആരോഗ്യവിഭാഗം മിക്കവാറും ജീവനക്കാരെ ഫോണില്‍ വിളിച്ച് അടിയന്തിരമായി ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു. മറ്റ് ആശുപത്രികളില്‍ നിന്നു ജീവനക്കാരെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും സജ്ജരായി. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നതിനായി അത്യാഹിത വിഭാഗത്തിലെ കിടക്കകള്‍ സജ്ജമാക്കിയെങ്കിലും നേരം പുലര്‍ന്നതോടെയയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായത്. തുടര്‍ന്ന് 5, 17, 18, എന്നീ വാര്‍ഡുകളില്‍ കിടന്ന രോഗികളെ ഒഴിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ നടത്തുന്നതിനായി ഓപ്പറേഷന്‍ തിയേറ്ററും സജ്ജീകരിച്ചു. ഇന്നലെ നടത്തേണ്ട മറ്റ് ഓപ്പറേഷനുകളെല്ലാം മാറ്റിവയ്‌ക്കാന്‍ ആശുപത്രി സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി.
പുലര്‍ച്ചെ അഞ്ചു മണിയോടെ കൊല്ലത്തു നിന്ന് ഉമേഷിനെയും വഹിച്ചുകൊണ്ട് ആദ്യ ആംബുലന്‍സ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് തുടരെ എത്തുന്ന ആംബുലന്‍സുകളുടെ നിര്‍ത്താതെയുള്ള സൈറണായിരുന്നു ആശുപത്രി പരിസരത്ത് മുഴങ്ങിക്കേട്ടത്. പൊള്ളലേറ്റ നിലയിലായിരുന്നു ആദ്യം എത്തിയവരില്‍ അധികവും. ഇവരെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. തുടര്‍ന്ന് എത്തിയവരില്‍ അധികവും കൈകാലുകള്‍ക്ക് പരിക്കേറ്റ നിലയിലായിരുന്നു. ചുമതലകള്‍ നോക്കാതെ ജീവനക്കാര്‍ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതരായി.
ആശുപത്രി അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും അവശ്യത്തിന് മരുന്നുകള്‍ ആശുപത്രിസ്റ്റോറില്‍ ഇല്ലായിരുന്നു. മുറിവുകളില്‍ വച്ചുകെട്ടുന്നതിനുള്ള ബാന്റേജ്, അത്യാവശ്യം വേണ്ടുന്ന ആന്റീബയോട്ടിക്കുകള്‍, സര്‍ജിക്കല്‍ നൂല്‍ എന്നിവ ലഭ്യമായിരുന്നില്ല.
പലമരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടതായി വന്നു. മരുന്നുകള്‍ വാങ്ങാന്‍ കൈയില്‍ പണം ഇല്ലാതെ ബന്ധുക്കള്‍ നന്നേ ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് മരുന്നുകള്‍ ഇല്ലാത്ത അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതോടെ വളരെപെട്ടന്ന് പരിക്കേറ്റവരെ സന്ദര്‍ശിച്ച് സ്ഥലം വിടുകയായിരുന്നു. ഉച്ചയോടെ റിലയന്‍സ് ഡ്രഗ്‌സ് കൗണ്‍സിലില്‍ നിന്നു മരുന്നുകള്‍ എത്തിച്ചു. കൂടാതെ സന്നദ്ധ സേവാപ്രവര്‍ത്തകരും അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ എത്തിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആരോഗ്യരംഗത്ത് വിപ്ലവം നടത്തി എന്ന് അവകാശപ്പെടുന്ന മന്ത്രിക്ക് ഒരു ദുരന്തമുണ്ടായപ്പോള്‍ ആശുപത്രിയുടെ ദുരവസ്ഥ നേരിട്ട് കാണാനും സാധിച്ചു.
















