‘ദേശീയത എന്ന രാഷ്‌ട്രീയായുധം’ എന്ന ശീര്‍ഷത്തില്‍ ഏപ്രില്‍ രണ്ട് ശനിയാഴ്ച ‘മാതൃഭൂമി’യില്‍ ദല്‍ഹി കത്ത് എന്ന പങ്തിയില്‍ എന്‍. അശോകന്‍ എഴുതിയ ലേഖനമാണീ പ്രതികരണത്തിന് കാരണം.
അതില്‍ എടുത്തു കാണിച്ച വരികള്‍ ഉദ്ധരിക്കട്ടെ ”ഇന്നതേ തിന്നാവൂ,ഇന്നതേ ധരിക്കവൂ, ഇന്നതേ വായിക്കാവൂ എന്നൊക്കെ പറയാന്‍,നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല.ഒരാളുടെ വ്യക്തിത്വം ബലികഴിക്കാതെ ഓരോരുത്തര്‍ക്കും ബഹുമാന്യമായ സ്ഥാനം വാഗ്ദാനം ചെയ്യുന്നതാണ് നമ്മുടെ ഭരണ ഘടന.”
കൊള്ളാം ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം. അതിനനുസരിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം തരുമല്ലോ. എനിക്കിഷ്ടം ഛാഗമാംസം അതായത് മനുഷ്യമാംസം,കൂടാതെ വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ പല ജീവികളേയും കൊല്ലാനോ, കൊന്നു തിന്നുന്നതോ ക്രിമിനല്‍ കൂറ്റങ്ങളില്‍പ്പെടുത്തി ശിക്ഷ അനുഭവിക്കുന്നതും, കോടതിയില്‍ കേസു നടക്കുന്നതായോ സംഗതികള്‍ കിടപ്പുണ്ട്. അശോകന്റെ അഭിപ്രായപ്രകാരം ഇവരൊന്നും കുറ്റക്കാവുകയില്ലല്ലോ.
ഞാന്‍ ഒരാളെ കൊല്ലുന്നത് എനിക്കിഷ്ടമുള്ള ഭക്ഷണത്തിന്ന് വേണ്ടിയാണെന്ന് സമര്‍ത്ഥിച്ചാല്‍ എന്റെ പേരില്‍ എങ്ങനെ നടപടി എടുക്കും. അതേപോലെ സംരക്ഷണ ഇനത്തില്‍പ്പെട്ട ജീവികളേയും കൊന്ന് തിന്നാല്‍ എനിക്കിഷ്ടപ്പെട്ട ഭക്ഷണമാണെന്നതിന്റെ പേരില്‍ സംരക്ഷണം അര്‍ഹതപ്പെട്ടതല്ലേ. ഒരാഴ്ച മുന്‍പ് മൂന്നു ചെറുപ്പക്കാരെ പിടി ആനയേയും കുഞ്ഞിയേയും കല്ലെറിഞ്ഞതിന്റെ പേരില്‍ കേസ്സെടുത്തതിന് അശോകന് എന്തു പറയാനുണ്ട്.
ഞങ്ങളുടെ മാനസിക സന്തോഷത്തിന്നു വേണ്ടിയാണെന്നും നമ്മുടെ സ്വാതന്ത്ര്യമാണെന്നും ചെറുപ്പക്കാര്‍ വാദിച്ചാല്‍ അവരെ കുറ്റപ്പെടുത്തുവാന്‍ സാധിക്കുമോ? വസ്ത്ര ധാരണം ഇവിടെ ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്നാല്‍ കാലും കെയ്യും വെട്ടാനായി ആളുകള്‍ ഇറങ്ങിത്തിരിക്കും. അതവിടെ നില്‍ക്കട്ടെ.
തുടക്കത്തില്‍ ഹിന്ദു രാഷ്‌ട്രീയത്തിന്റ കാര്യം എഴുതിക്കണ്ടു. ദല്‍ഹിയിലുള്ള അശോകന്‍ സാറിന്ന് ഹിന്ദുത്ത്വത്തെക്കുറിച്ച് പരമോന്നത നീതിപീഠം ഉദ്‌ഘോഷിച്ചത് മറ്റുള്ളവരേക്കാള്‍ നേരത്തെ അറിയുന്നകാര്യമാണല്ലോ. ഹിന്ദുത്വം ഇവിടുത്തെ ജീവിത രീതിയാണെന്ന് അര്‍ത്ഥശങ്കക്കില്ലാത്ത വിധം നീതിപീഠം വിധി പ്രസ്താവിച്ചപ്പോള്‍ ഹിന്ദുത്വവാദികളെന്ന് അശോകന്‍ സാറിനെപോലുള്ളവര്‍ പറയുന്നവര്‍, നീതിപീഠത്തെയോ, ഭരിക്കുന്ന പാര്‍ട്ടിയേയോ കുറ്റപ്പെടുത്തി,ധര്‍ണകളോ, പൊതുമുതല്‍ നശിപ്പിക്കുവാന്‍ രാജ്യം മുഴുക്കെ ഹര്‍ത്താലോ ബന്തോ നടത്തിയോ? ഇവിടെ ഈ ഭാരത ഭൂഖണ്ഡത്തില്‍ ജീവിക്കുന്നവര്‍ എല്ലാവരും ഹിന്ദു എന്ന ഒരേ സംസ്‌കാരത്തിന്നുള്ളില്‍ ഉള്‍പ്പെട്ടവരാണെന്നുള്ള നീതിപീഠത്തിന്റെ ആ സത്യം എത്ര സന്തോഷത്തോടെയാണ് നമ്മള്‍ സ്വീകരിച്ചത്. അതേപോലെതന്നെയാണ് ഹിന്ദു രാഷ്‌ട്രീയം എന്നു ചിന്തിച്ചാല്‍ അതും അങ്ങനെ സ്വീകരിക്കാം. ഇവിടെ ഗോമാംസത്തിന്റെ കാര്യമാണ് അശോകന്‍ ബോധപൂര്‍വം പ്രതിപാദിച്ചതെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവരാണ് സാധാരണക്കാര്‍.
നമ്മുടെ ഭരണഘടനയുടെ ശില്‍പി മഹാനായ ഡോക്ടര്‍ അംബേദ്ക്കര്‍ ആണ്. അദ്ദേഹത്തിന്റെ ടീമില്‍ ഹിന്ദുമഹാസഭ നേതാവായ സ്വര്‍ഗീയ ശ്യാമപ്രസാദ് മുഖര്‍ജിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് എന്റെ അനുമാനം, ഗോവധ നിരോധനം ഭരണഘടനയില്‍ നിര്‍ബന്ധിച്ചു ചേര്‍പ്പിക്കാന്‍. ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന്ന് അനുയായികളോട് കൂടി ബുദ്ധമതം സ്വീകരിച്ച ആളാണ് അദ്ദേഹം. എന്നിട്ടും എന്താണ് ഗോവധ നിരോധനം വേണമെന്ന് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
സ്ഥാനത്തും അസ്ഥാനത്തും ഗാന്ധിജിയേയും അംബേദ്ക്കറേയും എഴുന്നള്ളിക്കുന്നവര്‍ എന്തേ അവര്‍ പ്രാധാന്യം നല്‍കിയ ഗോവധ നിരോധനവും രാമരാജ്യത്തേയും അംഗീകരിക്കുന്നില്ല. ഗോവധ നിരോധനം എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് വളരെ വിശദമായി വിവരിച്ചിട്ടുണ്ട് ഭരണഘടനയില്‍. അവിടെ ഒരിടത്തും ഭൂരിപക്ഷ ഹിന്ദുക്കളുടെ വൈകാരിക/തീവ്രമനോഭവം ആവശ്യപ്രകാരമാണ് ഈ ഗോവധ നിരോധനം ഉള്‍ക്കൊള്ളിച്ചത് എന്നു പറയുന്നില്ല.
ജെഎന്‍യുവിലെ ഫെബ്ര 9 ന്ന് നടന്ന അഫ്‌സലിന്റെ ചരമ വാര്‍ഷികം എന്തുകൊണ്ട് 2014 ലും 2015 ലും നടന്നില്ല. അതോ നടന്നിരുന്നോ? ഇത്രയും കാലം എബിവിപി എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിത്യം ഇല്ലാതിരുന്നതായിരുന്നോ 2014 ലും 2015 ലും ചരമവാര്‍ഷികം പുറംലോകം അറിയാതിരുന്നത്. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും ഒരു ദേശസ്‌നേഹി അന്നവരുടെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ സ്ന്ദാബാദ്, ഇന്ത്യാ മഹാരാജ്യത്തെ ആയിരമായിരം കഷണങ്ങള്‍ ആക്കുന്നതുവരെ പോരാടും എന്ന് ആര്‍ക്കെങ്കിലും വിളിക്കുവാന്‍ സാധിക്കുമോ? കനയ്യകുമാരന്‍ അങ്ങനെ വിളിച്ചില്ലപോലും, പക്ഷെ യൂണിയന്‍ പ്രസിഡന്റ് ആയവന്റെ മുന്‍പില്‍ ഇന്ത്യാ മഹാരാജ്യത്തിന്നെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ വിലക്കേണ്ട കുമാര്‍ അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായിട്ടല്ലേ നമുക്ക് അനുമാനിക്കുവാന്‍ സാധിക്കുകയുള്ളൂ.
സിപിഎമ്മിനും സീതാറാം യച്ചൂരിയെപ്പോലുള്ളവര്‍ക്കും ഈ നാടിന്റെ പൈതൃകത്തെപ്പറ്റി എന്തറിയാം? ഭാരതം എന്നു പറയുന്നത് തന്നെ ഇഷ്ടമുള്ള കാര്യമല്ല ഇവര്‍ക്ക്. എന്നിട്ട് വേണ്ടേ ഭാരത്മാതാ കി ജയ് വിളിക്കുവാന്‍. ഇത്രയും കാലം ജെഎന്‍യുവിന്റെ ചുമരിന്റെയുള്ളില്‍ ആരോരും അറിയാതെ ചെയ്തിരുന്ന രാജ്യദ്രോഹ നടപടികള്‍ കുറച്ചു എബിവിപി പ്രവര്‍ത്തകര്‍ ചെന്നപ്പോള്‍ തന്നെ പുറം ലോകം അറിഞ്ഞുതുടങ്ങി. ഇനി അവര്‍ നിര്‍ണായക സ്ഥാനത്തെത്തുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളും.
31% വോട്ടു കിട്ടിയിട്ടാണുപോലും മോദി പ്രധാനമന്ത്രിയായത് എന്ന് കളിയാക്കിയ അതേ കനയ്യകുമാര്‍ 14%ഉം വോട്ടു ചെയ്തതിന്റെ 22% മാത്രം കിട്ടിയിട്ട് യൂണിയന്‍ ചെയര്‍മാന്‍സ്ഥാനം എങ്ങിനെയാണ് വഹിക്കുന്നത്. രണ്ടുകാലിലെ മന്തുള്ളവന്‍ ഒരുകാലിലെ മന്തുള്ളവനെ കളിയാക്കുന്നമാതിരി ആയിപ്പോയല്ലോ.
അശോകനെ പോലുള്ളവര്‍ ‘മാതൃഭൂമി’യുടെ മുദ്രാവചനമായ ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നതിനെ മാനിച്ചിട്ടുവേണം ഇതുപോലുള്ള ലേഖനങ്ങള്‍ എഴുന്നള്ളിക്കാന്‍. ഇവിടെ ഇങ്ങനെ എഴുതുമ്പോള്‍ കണ്ണുരുട്ടി പേടിപ്പിക്കാനും മാപ്പ് പറയിപ്പിക്കാനും ആരും വരികയില്ല.എന്നതിനാല്‍ ധൈര്യപൂര്‍വം എഴുതിക്കോ, പക്ഷെ വലിയ ഒരു വിഭാഗം എല്ലാം മനസിലാക്കുന്നുണ്ട് എന്ന ഒരുബോധം ഉണ്ടായാല്‍ നന്ന്.
















