വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ശക്തനെതിരെ നോട്ടീസുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ രംഗത്ത്. ഇന്നലെ രാവിലെയാണ് മണ്ഡലത്തിലെ ആറുപഞ്ചായത്തുകളിലും ശക്തനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ വിതരണം ചെയ്തത്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ച് യൂത്തന്മാര്‍ നോട്ടീസ് വാരിവിതറുകയായിരുന്നു. റോഡില്‍ ചിതറിക്കിടന്ന നോട്ടീസുകള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശക്തന്റെ അടുപ്പക്കാരില്‍ ചിലര്‍ വാരിയെടുത്ത് നശിപ്പിച്ചു. എന്നാല്‍ രാവിലെ ചന്തയില്‍ പോയവരും പ്രഭാതസവാരിക്ക് ഇറങ്ങിയവരും നോട്ടീസ് വാങ്ങി ആസ്വദിച്ച് വായിക്കുന്നുണ്ടായിരുന്നു. പ്രധാന ജംഗ്ഷനുകളിലെ കടകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വായനശാലകളിലും നോട്ടീസുകള്‍ വ്യാപകമായി എത്തിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്ത നോട്ടീസ്
റോഡ് പണികള്‍ സ്വന്തം സമുദായക്കാര്‍ക്ക് വീതിച്ചുനല്‍കി കമ്മീഷന്‍ പറ്റുന്നയാള്‍, പേഴ്‌സണല്‍ സ്റ്റാഫുകളായി സമുദായാംഗങ്ങളെ മാത്രം നിയോഗിച്ച് വര്‍ഗീയ വിഷം ചീറ്റുന്നയാള്‍, മത-സാമുദായിക വര്‍ഗീയസംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്നയാള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വന്തം അടുക്കളയില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നയാള്‍ തുടങ്ങി ശക്തനെ രൂക്ഷമായി വിമര്‍ശിക്കുന്ന നോട്ടീസില്‍ ഇദ്ദേഹത്തെ ഇനിയും ഈ മണ്ഡലത്തിന് ആവശ്യമുണ്ടോ എന്നും യൂത്തുകോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു. ശക്തന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ വൈകിട്ട് മലയിന്‍കീഴില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു യൂത്ത്‌കോണ്‍ഗ്രസുകാരുടെ നോട്ടീസ് ബോംബ് മണ്ഡലത്തിലുടനീളം പൊട്ടിയത്.
തന്നെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശ്രമിക്കുന്നെന്ന ആരോപണവുമായി കഴിഞ്ഞദിവസം ശക്തന്‍ മുഖ്യനെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അഭ്യര്‍ഥന മാനിച്ച് ഡിസിസി പ്രസിഡന്റ് കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ പ്രബലരെ അനുനയചര്‍ച്ചയ്‌ക്ക് വിളിച്ചു. ശക്തനെയും ഐ ഗ്രൂപ്പ് നേതാക്കളായ അഡ്വ മണികണ്ഠന്‍, മലയിന്‍കീഴ് വേണു, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവരെയും വിളിച്ചുകൂട്ടിയായിരുന്നു മാരത്തോണ്‍ ചര്‍ച്ച. ഒടുവില്‍ ഐ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്ന ശക്തന്റെ ഉറപ്പോടെയായിരുന്നു ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുമ്പ് വീണ്ടും നോട്ടീസ് രൂപത്തില്‍ പണികിട്ടിയ ചൊരുക്കിലാണ് ശക്തന്‍.
















