വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിലെ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങള് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ശക്തന് ഭീഷണിയാകുന്നു. കഴിഞ്ഞ നാലു ദിവസങ്ങളിലായി മൂന്ന് പഞ്ചായത്തുകളിലാണ് ഐ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുകൂട്ടിയത്. എല്ലാ യോഗങ്ങളിലും ശക്തന് വിരുദ്ധ വികാരങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് കേള്‍ക്കുന്നു.
പള്ളിച്ചല്‍ പഞ്ചായത്തില്‍ മുന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അഡ്വ എം. മണികണ്ഠന്റെ വസതിയില്‍ വച്ചായിരുന്നു രഹസ്യയോഗം. മാറനല്ലൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷിന്റെ വസതിയിലും കാട്ടാക്കടയില്‍ ശക്തന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗവും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ കാട്ടാക്കട രാമുവിന്റെ വീട്ടിലുമായിരുന്നു യോഗങ്ങള്‍. ഐ ഗ്രൂപ്പ് ഭാരവാഹികളുടെ മീറ്റിംഗ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓരോ യോഗങ്ങളിലും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേര് വീതമാണ് പങ്കെടുത്തത്. കാട്ടാക്കട മണ്ഡലത്തില്‍ ശേഷിക്കുന്ന മൂന്ന് പഞ്ചായത്തുകളായ മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയുമായി യോഗങ്ങള്‍ നടക്കും.
ശക്തന്റെ പരാജയം ഉറപ്പിക്കുവാനുള്ള ഗൂഢാലോചനയാണ് ഐ ഗ്രൂപ്പുകാര്‍ നടത്തുന്നതെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ശക്തനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും ഐ ഗ്രൂപ്പിലെ ചില ഉന്നതര്‍ തുറന്ന് സമ്മതിക്കുന്നു. വിളപ്പില്‍ പഞ്ചായത്ത് ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകളിലും ഐ ഗ്രൂപ്പ് നിര്‍ണായക ശക്തിയാണ്. ഇവരെ പിണക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമാവില്ലെന്ന കണക്കുകൂട്ടലിലാണ് എ വിഭാഗവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ വിഭാഗത്തോട് ഉടക്കി നിന്നതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് എ ഗ്രൂപ്പുകാരാണ്.
ഐ ഗ്രൂപ്പിന് വലിയ ശക്തിയൊന്നും ഇല്ലാത്ത വിളപ്പില്‍ പഞ്ചായത്തില്‍ പോലും എ ഗ്രൂപ്പിലെ ഒരാളെയും വിജയിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. എ ഗ്രൂപ്പിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാന്‍ ഐ ഗ്രൂപ്പുകാര്‍ നന്നായി ഹോംവര്‍ക്ക് ചെയ്തിരുന്നു. വിളപ്പിലില്‍ കോണ്‍ഗ്രസ് ആകെ കിട്ടിയ നാലു സീറ്റിലും ഐ വിഭാഗം നേതാക്കളായിരുന്നു വിജയിച്ചത്. വിളവൂര്‍ക്കലിലും മലയിന്‍കീഴിലും കോണ്‍ഗ്രസിനെ മൂലയ്ക്കിരുത്തിയതും ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളായിരുന്നു. മൂന്നുതവണ എംഎല്‍എയായിരുന്ന ശക്തന് കാട്ടാക്കട മണ്ഡലത്തില്‍ ഓടിനടന്ന് തെരഞ്ഞെടുപ്പ് യോഗവും വികസന സെമിനാറും വിളിച്ചുകൂട്ടിയിട്ട് ഒരിടത്തുപോലും പത്തുപേരെ തികച്ചു പങ്കെടുപ്പിക്കാനായില്ല. പല പഞ്ചായത്തുകളിലും എ ഗ്രൂപ്പിന്റെ പിന്‍ബലം ഉണ്ടായിട്ടുപോലും നിശ്ചയിച്ച മീറ്റിംഗുകള്‍ നടത്താനാകാതെ പിന്‍വാങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ശക്തനെയും എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് ഐ ഗ്രുപ്പിന്റെ ശക്തിപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: