വിഴിഞ്ഞം: ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഹാന്‍ഡ്‌ലൂം സൊസൈറ്റിയുടെ പ്രവര്‍ത്തനം. കോട്ടുകാല്‍ ഗ്രാമ പഞ്ചായത്തിലെ കഴിവൂര്‍ ഹാന്‍ഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് നിറുത്തി വയ്‌ക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത്.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് നെല്ലിമൂട് മരപ്പാലം റോഡിന് സമീപത്ത് കഴിവൂര്‍ കേന്ദ്രമാക്കി സൊസൈറ്റി ആരംഭിച്ചത്. ഹാന്‍ഡ്‌ലൂം കൈത്തറി വസ്ത്രങ്ങള്‍ നെയ്യാനാണ് എന്ന വ്യാജേന ആരംഭിച്ച സ്ഥാപനം പതിമൂന്നോളം വലിയ യന്ത്രസാമഗ്രികളുടെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ യന്ത്രസാമഗ്രികളുടെ അരോചകമായ ശബ്ദം പ്രദേശവാസികള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷീറ്റ് കൊണ്ടുളള മേല്‍ക്കൂരയാണ് ഇതിനുള്ളതെന്നതിനാല്‍ രാവിലെ മുതല്‍ രാത്രി വരെ നീളുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനശബ്ദം രൂക്ഷമായ ശബ്ദമലിനീകരണവും അത് മൂലമുണ്ടാകുന്ന പലതരം രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പരിസരവാസികളില്‍ പലരുടേയും ചെവിക്കുള്ളില്‍ നിന്നും നിരന്തരം രക്തം വരുന്ന സാഹചര്യവുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് വിവിധ അസുഖങ്ങളും പരീക്ഷയ്‌ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായപ്പോള്‍ പരാതിയുമായി പൊതുജനം പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുളളവരെ സമീപിച്ചെങ്കിലും കാര്യമായ പരിഹാരമുണ്ടായില്ല. ഇക്കാരണങ്ങളാല്‍ ഇവിടെയുളള പല കുട്ടികളേയും അകലെയുള്ള ബന്ധുവീടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബ
കഴിവൂര്‍ ഹാന്‍ഡ്‌ലൂം
ന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങളും അതിശയകരമാണ്. പഞ്ചായത്ത് അധികൃതര്‍ സ്ഥാപനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദവുമില്ല . പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശബ്ദമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. ചുറ്റുമതിലിന്റെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയശേഷം മാത്രമേ പ്രവര്‍ത്തന അനുമതിയുള്ള അപേക്ഷ പരിഗണിക്കുകയുളളൂ എന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തടസ്സവും കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു. സഹികെട്ട പൊതുജനം ഒടുവില്‍ നീതിപീഠത്തെ സമീപിച്ചു. പരാതിക്കാര്‍ക്ക് അനുകൂലമായ വിധി വന്ന് ഒരു മാസം പിന്നിടുമ്പോഴും നടപടി ക്രമങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ചില രാഷ്‌ട്രീയ നേതാക്കന്‍മാരുടെ സ്വാധീനം മൂലമാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്തത് എന്നു പറയപ്പെടുന്നു. ഹൈക്കോടതി, പഞ്ചായത്ത്, പോലീസ് എന്നിവരെ പരാതിയുമായി സമീപിക്കാന്‍ മുന്നില്‍ നിന്ന ചിലരെ കൊല്ലുമെന്ന ഭീഷണി വരെ ഉയരുമ്പോഴും അധികാരവര്‍ഗ്ഗം അപകടകരമായ മൗനത്തിലാണ്.
















