കോട്ടയം: ബിജെപിയുടെ വികസനനയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള എന്റെ കേരളം പരിപാടിക്ക്് ഇന്നലെ ജില്ലയില്‍ തുടക്കംകുറിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പൊതുജനങ്ങളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. ഗാന്ധി സ്ക്വയറില്‍ നടന്ന സംവാദത്തിലും ചര്‍ച്ചയിലും നൂറുകണക്കിന് വോട്ടറന്മാര് പങ്കെടുത്തു. കുമ്മനത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു യുവാക്കളില്‍ ഏറെയും. വര്‍ദ്ധിത വീര്യത്തോടെയുള്ള ചര്‍ച്ചയില്‍ സ്ത്രീകളും സാന്നിദ്ധ്യം അറിയിച്ചു. വൈകിട്ട് 5.45ന് ആരംഭിച്ച ചര്‍ച്ച രാത്രി 8.50വരെ നീണ്ടു. ആമുഖം, മണ്ഡലപരിചയം എന്നിവയാണ് ആദ്യമായി നടന്നത്. തുടര്‍ന്ന് വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഒന്നിന് പുറകെ ഒന്നായി നടന്നു. അഞ്ച് വിഷയങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വിവിധ വികസന കാഴ്ചപ്പാടുകള്‍ അഭിപ്രായങ്ങളായി ഉയര്‍ന്നുവന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കുമ്മനത്തോട് ചോദിക്കുവാനുള്ള ചോദ്യങ്ങള്‍ സംഘാടകര്‍ എഴുതിവാങ്ങി. കൃത്യം 7.30ന് വേദിക്ക് സമീപത്തെ വീഡിയോ സ്ക്രീനില്‍ തെളിഞ്ഞ കുമ്മനത്തിന്റെ ചിത്രത്തെ ആരവത്തോടയാണ് ജനം വരവേറ്റത്. ചോദ്യങ്ങളുടെ എണ്ണം ഏറിയതോടെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടിനല്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പ്രധാന രണ്ട് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. സമയപരിമിതി മൂലം മറ്റ് ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി സാധ്യമല്ലെന്നും ചോദ്യകര്‍ത്താവിനെ പിന്നീട് മറുപടി നേരിട്ടറിയിക്കുകയും ബിജെപിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാനത്തെ പതിനാല് നിയോജകമണ്ഡലങ്ങളിലെ വോട്ടറന്മാരുമായാണ് കുമ്മനം ഇന്നലെ സംവദിച്ചത്. ഒരു മണ്ഡലത്തില്‍ നിന്നുമുള്ള രണ്ട് ചോദ്യങ്ങള്‍ക്കുവീതം മറുപടി നല്കി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ 3ന് ഏറ്റുമാനൂര്‍, 4ന് പുതുപ്പള്ളി, 5ന് കാഞ്ഞിരപ്പള്ളി, 7ന് പൂഞ്ഞാര്‍, 8ന് പാല, 9ന്, വൈക്കം, 10ന് കടുത്തുരുത്തി എന്നീ തീയതികളില്‍ നടക്കും. ഇന്നലെ കോട്ടയത്ത് നടന്ന സംവാദം ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, ടി.എന്‍. ഹരി, ബിനു ആര് വാര്യര്‍, പി.ജെ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വൈസ്പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: