തിരുവനന്തപുരം: നഗരവികസനം എന്ന പേരില്‍ സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ മറിമായം. ഫെബ്രുവരി അവസാനത്തോടെയാണ് തിരുവനന്തപുരം നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടന നാടകം നടന്നത്. മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രത്യേക വികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്. സ്റ്റാച്യൂ, പാളയം, യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്‍വശം എന്നിവിടങ്ങളിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചലച്ചിത്രനടന്‍ അനൂപ് മേനോനാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതു പോലെയുള്ള പതിനേഴ് എണ്ണം കൂടി നിര്‍മിക്കും എന്ന പ്രഖ്യാപനവും മന്ത്രി നടത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് മന്ത്രിയുടെ പ്രഖ്യാപനം.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ചതും ഈ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒട്ടനവധി ഹൈടെക് സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ് എന്നാണ്. എന്നാല്‍ ഇവയെല്ലാം തന്നെ പാഴ്വാക്കുകളായി മാറി എന്നതാണ് യഥാര്‍ഥ്യം. സോളാര്‍ സംവിധാനം, ഇരുപത്തിനാല് മണിക്കൂറും സൗജന്യ വൈഫെ, മൊബൈല്‍ ലാപ് ടോപ് ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍, പത്രമാസിക കിയോസ്കുകള്‍, സര്‍ക്കാരിന്റെ അറിയിപ്പുകള്‍ക്കായി പ്രത്യേക ആഡിയോ സംവിധാനം എന്നിവയായിരുന്നു പ്രധാന ആകര്‍ഷണങ്ങളായി പ്രഖ്യാപിച്ചിരുന്നത്. ഈ സജ്ജീകരണങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മാത്രമല്ല രാത്രി കാലങ്ങളില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപ്പിലാക്കിയ തട്ടിക്കൂട്ടുകളാണ് ഇവയെല്ലാം എന്ന് പകല്‍ പോലെ വ്യക്തം. ഈ കേന്ദ്രത്തിലെ ഏക ആകര്‍ഷണം മന്ത്രിയുടെ വഞ്ചന ഒളിപ്പിച്ച പുഞ്ചിരിക്കുന്ന മുഖവും നടപ്പിലാക്കി എന്നവകാശപ്പെടുന്ന പദ്ധതികള്‍ അടങ്ങുന്ന ഫഌക്സുമാണ്. മറ്റെല്ലാ ഫഌക്സുകളും പരസ്യബോര്‍ഡുകളും ഇലക്ഷന് കമ്മീഷന് മുന്‍കൈയ്യെടുത്ത് മാറ്റുമ്പോഴും ഇത് അവിടെ ഉണ്ടാകും എന്ന കുശാഗ്രബുദ്ധിയാണ് ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണത്തിന് പിന്നിലെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിന് വേണ്ടി ചെലവാക്കിയ തുക ഏകദേശം തൊണ്ണൂറ് ലക്ഷം രൂപയാണെന്ന് പറയപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ബസ് ഷെല്‍ട്ടേഴ്സ് എന്ന ഏജന്‍സിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല.
മറ്റൊരു പ്രധാന പോരായ്മ ഈ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ്. യാതൊരു മുന്‍കരുതലുകളുമില്ലാതെ നിര്‍മിച്ചിരിക്കുന്ന ഇവ ആര്‍ക്കും ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. അതിന് ഏറ്റവും നല്ല തെളിവാണ് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് സമീപത്തായി പാളയത്ത് സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിന്റെത്. പകല്‍ മുഴുവന്‍ വെയില് ഇതിനകത്ത് നേരിട്ട് പതിക്കുന്നു. അതിനാല്‍ ബസ് കയറാന്‍ എത്തുന്നവര്‍ ആശ്രയിക്കുന്നത് തൊട്ടടുത്ത മരത്തണലാണ്. ഒരേ സമയം നൂറിലധികം ആളുകള്‍ ബസ് കയറുവാന്‍ കാത്തു നില്ക്കുന്ന ഇവിടുത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ 25 പേര്‍ക്ക് പോലും നില്‍ക്കാനുള്ള സ്ഥലമില്ല. മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും ഇതിനകത്തേക്ക് തന്നെ പതിക്കും. തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന ഇതിന്റെ രണ്ടുവശങ്ങളിലും ചരിച്ച് പണിതിരിക്കുന്ന വഴിയിലെ ടെയിലുകള്‍ തെന്നുന്നവയാണ്. ഈ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലൂടെ മാത്രമേ രണ്ട് വശങ്ങളിലേക്കും പോകാന്‍ സാധിക്കൂ എന്നതിനാല്‍ ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെന്നി വീഴുന്നത് നിത്യസംഭവമാണ്. സിമന്റ് കൊണ്ട് മുഴുവന്‍ സ്ഥലവും പൂശിയിട്ടുമില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രധാനപ്പെട്ട പല വകുപ്പുകള്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത മറയ്ക്കാനാണ് മന്ത്രിയുടെ നീക്കം. പരസ്യം വയ്ക്കാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവാക്കുന്ന മന്ത്രിയുടെ നടപടിയില്‍ നഗരവാസികള്‍ പൊതുവെ അമര്‍ഷത്തിലുമാണ്. ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇത്ര വലിയ തുക ചെലവാകുമോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: