കണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫിലെ സീറ്റ് വീതംവെക്കലില്‍ ഘടകക്ഷികളെ ഒതുക്കി മുന്നണിയിലെ വല്ല്യേട്ടനായ സിപിഎം. മുന്നണിയുടെ ഭാഗമല്ലെങ്കിലും കാലങ്ങളായി പുറത്തുനിന്നും മുന്നണിയെ പിന്താങ്ങുന്ന ഐഎന്‍എല്ലിനും അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായ സിഎംപിക്കും കണ്ണൂരില്‍ ഇക്കുറി സീറ്റില്ല. കോണ്‍ഗ്രസ് എസിന്റെ കാര്യത്തിലും തീരുമാനമായില്ല. കഴിഞ്ഞതവണ ഐഎന്‍എല്ലിന് നല്‍കിയ കൂത്തുപറമ്പ് സീറ്റ് ഏകപക്ഷീമായി മത്സരിക്കാനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ ജില്ലയില്‍ ഐഎന്‍എല്ലിനുണ്ടായിരുന്ന ഏകസീറ്റ് ഇല്ലാതായിക്കഴിഞ്ഞിരിക്കുകയാണ്. കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തും ജില്ലയിലും എല്‍ഡിഎഫിനോടൊപ്പം നില്‍ക്കുകയും സിപിഎമ്മിന് വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത ഐഎന്‍എല്ലിനെ ജില്ലയില്‍ തഴഞ്ഞതില്‍ ഐഎന്‍എല്‍ നേതൃത്വവും അണികളും കടുത്ത നിരാശയിലാണ്. തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാത്തതിനെതിരെ സിപിഎമ്മിനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഒരുവിഭാഗം നേതാക്കളിലും അണികള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ നേടാന്‍ മാത്രം തങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താതെ വഞ്ചിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍എല്‍ അണികള്‍ പരസ്യമായി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കൂത്തുപറമ്പ് സീറ്റ് കൂടി സിപിഎം മത്സരിക്കാന്‍ തീരുമാനിച്ചതോടെ ജില്ലയിലെ വിജയസാധ്യതയുള്ള സീറ്റുകളെല്ലാം ഘടകകക്ഷികളുടെ കയ്യില്‍ നിന്നും പാര്‍ട്ടി തട്ടിയെടുത്തിരിക്കുകയാണ്. അഴീക്കോടാകട്ടെ ആദ്യം മുതല്‍ സിപിഎമ്മിന്റെ കൂടെ നില്‍ക്കുന്ന സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന് നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒടുവില്‍ ഒരുകാലത്ത് സിപിഎമ്മിന്റെ ബദ്ധശത്രുവായിരുന്ന എം.വി.രാഘവന്റെ പുത്രനും മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ അഴീക്കോട്ട് മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരിക്കുകയാണ്. എം.വി.രാഘവനെയും സിഎംപിയെയും അവസാനം വരെ വേട്ടയാടിയ അരവിന്ദാക്ഷനും കൂട്ടരും സിഎംപി പിളര്‍ത്തി സിപിഎമ്മിനോടൊപ്പം ചേരുകയായിരുന്നു. സംസ്ഥാനത്തെ ഏഴോളം സിഎംപി ജില്ലാ കമ്മറ്റി ഓഫീസുകള്‍ സിപിഎമ്മിന്റെ സഹായത്തോടെ പിടിച്ചെടുത്ത് സിപിഎമ്മിന്റെ കൈകളിലെത്തിച്ചിരുന്നു. കണ്ണൂരില്‍ അടക്കമുള്ള സിഎംപി ഓഫീസുകള്‍ കഴിഞഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ എം.വി.രാഘവന്‍ ജീവിതാവസാനം വരെ നഖശിഖാന്തം എതിര്‍ത്തിരുന്ന സിപിഎമ്മിന്റെ കാല്‍ക്കീഴില്‍ സിഎംപിയിലെ ഒരുവുഭാഗം നേതാക്കളെയും അണികളെയും എത്തിച്ചിട്ടുപോലും ഇത്തവണ സിപിഎമ്മും എല്‍ഡിഎഫും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തെ സീറ്റ് നല്‍കാതെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. ഇത് അരവിന്ദാക്ഷന്‍ വിഭാഗം സിഎംപിക്കകത്ത് കടുത്ത പ്രതിഷേധത്തിനും ഭിന്നതക്കും വഴിതുറന്നിട്ടുണ്ട്. തങ്ങള്‍ക്ക് തരാമെന്നേറ്റ അഴീക്കോട്ട് രാഘവന്റെ മകനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുക വഴി, സിപിഎം ഏറ്റെടുക്കുക വഴി സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ ചലച്ചിത്രനടന്മാരോട് കാണിക്കുന്ന സ്‌നേഹം പോലും എല്‍ഡിഎഫും സിപിഎമ്മും സിഎംപിയോട് കാണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം അരവിന്ദാക്ഷന്‍ തന്നെ ചില മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുകയുണ്ടായി. കണ്ണൂരില്‍ സീറ്റ് ലഭിക്കാത്തതിലുള്ള അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പ്രതിഷേധം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.
എല്‍ഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിനും ഇതുവരെ കണ്ണൂരില്‍ സീറ്റുകള്‍ അനുവദിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞതവണ രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരിച്ച് പരാജയപ്പെട്ട കണ്ണൂര്‍ മണ്ഡലം ഇക്കുറി വേണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടംതൊട്ട് കോണ്‍ഗ്രസ് എസ് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മണ്ഡലം മാറ്റി നല്‍കാനോ കണ്ണൂര്‍ തന്നെ നല്‍കാനോ ഇതുവരെ എല്‍ഡിഎഫില്‍ തീരുമാനമായിട്ടില്ല. കൂത്തുപറമ്പോ അഴീക്കോടോ എടക്കാടോ തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസ് എസിന്റെ ആവശ്യം സിപിഎമ്മും എല്‍ഡിഎഫും പൂര്‍ണമായും നിരസിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് രൂപംകൊണ്ട കാലംമുതല്‍ മുന്നണിക്കൊപ്പം അടിയുറച്ച് നിന്നിട്ടുള്ള കോണ്‍ഗ്രസ് എസിനോട് കാട്ടുന്ന അവഗണനയില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. വിജയസാധ്യതയുള്ള മണ്ഡലം നല്‍കിയില്ലെങ്കില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട്‌പോലും കൈക്കൊള്ളാനുളള തയ്യാറെടുപ്പിലാണ് കടന്നപ്പള്ളിയും നേതാക്കളും എന്നാണ് സൂചന.
എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐയുടെ സ്ഥിതിയും ജില്ലയില്‍ മറ്റ് ഘടകകക്ഷികളില്‍ നിന്ന് വിഭിന്നമല്ല. എല്ലാകാലത്തും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സീറ്റുകള്‍ മാത്രം മത്സരിക്കാന്‍ ലഭിച്ചിട്ടുള്ള സിപിഐക്ക് ഇത്തവണയും യുഡിഎഫ് മുന്‍തൂക്കമുള്ള ഇരിക്കൂര്‍ സീറ്റാണ് വെച്ചുനീട്ടിയിരിക്കുന്നത്. ഇരിക്കൂര്‍ സീറ്റില്‍ തങ്ങള്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് സിപിഐയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാകാലത്തും ഘടകകക്ഷികളെ ഒതുക്കി തെരഞ്ഞെടുപ്പ് രംഗത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് മുന്നില്‍ ഇത്തവണയും മുന്നണിയിലെ ഘടകകക്ഷികളും മുന്നണിയെ സഹായിക്കുന്നവരും കീഴടങ്ങേണ്ട സ്ഥിതിയാണ്.
















