ആരോഗ്യ രംഗത്തെ വിദഗ്ദരും വൈദ്യശാസ്ത്ര ലോകവും ഒന്നാകെ അമ്പരപ്പോടെയും അത്ഭുതത്തോടെയും കഴിഞ്ഞ ഏതാനും നാളുകളായി കണ്ണൂരിലേക്ക് കണ്ണുംനട്ടിരിപ്പാണ്. മറ്റൊന്നുമല്ല, നമ്മുടെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് വിരാജിച്ചിരുന്ന സഖാവിന്റെ രോഗവും ജാമ്യവും തമ്മിലുളള ആ വലിയ ബന്ധം ഇന്ന് നാട്ടിന്‍പുറത്തെ പീടികക്കോലായിലും സാമൂഹ്യമാധ്യമങ്ങളിലും എന്നുവേണ്ട ലോകത്തെ വന്‍കിട കോര്‍പ്പറേറ്റ് മരുന്ന് നിര്‍മ്മാണ കമ്പനി ഉടമകള്‍ക്കിടയില്‍പ്പോലും സജീവ ചര്‍ച്ചയാണ്.
കാലങ്ങളായി ‘ഗുരുതര രോഗത്തി’നുടമയാണെന്ന് പാര്‍ട്ടിയും രോഗിയായ സഖാവും സഖാവിന്റെ അഭിഭാഷകനും പൊതുസമൂഹത്തിനും രാജ്യത്തെ ജുഡീഷ്യറിക്കും മുന്നില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. സഖാവിന്റെ രോഗം ഒരു കോടതിവിധിയോടെ മാറിക്കിട്ടിയെന്ന വിസ്മയകരമായ വാര്‍ത്ത കേട്ടാണ് എല്ലാവരുടേയും ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞിരിക്കുന്നത്. നാലുതവണ ഹൃദയ ശസ്ത്രക്രിയ നടത്തിയ മനുഷ്യന്‍ കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ ആംബുലന്‍സില്‍ മാത്രം യാത്ര ചെയ്ത മനുഷ്യന്‍, എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടപ്പിലായിരുന്നയാള്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആധുനിക യന്ത്രങ്ങള്‍ക്ക് പോലും രോഗം കണ്ടെത്താനാവാതെ അധികൃതരെ കുഴക്കിയ രോഗി, ഒരു ദിവസം നെഞ്ചുവേദന, അടുത്ത ദിവസം കൈവേദന, അതുകഴിഞ്ഞ് ഛര്‍ദ്ദി, തലചുറ്റല്‍, ശ്വാസം മുട്ട്, കാല്‍ മുട്ടിന് വേദന, നീര്….അസുഖമൊഴിഞ്ഞ നേരമില്ല. പരസഹായത്തോടെപ്പോലും നടക്കാനാവാതെ വീല്‍ചെയറില്‍ മാത്രം നടന്ന രോഗി ജാമ്യമെന്ന് കേട്ടപാതി-കേള്‍ക്കാപാതി ചാടിയെഴുന്നേല്‍ക്കുന്നു. വീല്‍ചെയര്‍ ഉപേക്ഷിക്കുന്നു. പാര്‍ട്ടിയുടെ വണ്ടിയില്‍ കയറുന്നു, പത്രക്കാരെ കാണുന്നു, പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തുന്നു. ഒന്നൊന്നരമാസമായി സിബിഐ വരുന്നുവെന്ന് കേട്ടതു മുതല്‍ തുടങ്ങിയ സകലരോഗവും നിമിഷനേരം കൊണ്ട് മാറുന്നു. എങ്ങനെ അത്ഭുതപ്പെടാതിരിക്കും. വൈദ്യശാസ്ത്രം പോലും പരാജയപ്പെട്ടിടത്ത് ജാമ്യം വിജയിക്കുന്നു. ഇതുതാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വിപ്ലവ വീര്യം. ഇതെന്തു രോഗമായിരുന്നുവെന്ന് വായനക്കാര്‍ക്ക് ഏതാണ്ട് കണ്ണൂരാന്‍ പറയാതെ തന്നെ മനസ്സിലായി കാണും.
ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഘട്ടം തൊട്ട് ‘വിപ്ലവവീര്യം സിരകളിലൊഴുകുന്ന’ സഖാവിന് തുടങ്ങിയ അസുഖങ്ങളാണ് കോടതി ജാമ്യമനുവദിച്ച് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ മാറിക്കിട്ടിയത്. മാറാരോഗങ്ങള്‍ക്ക് ഇത്രയും പെട്ടെന്ന് ശമനം ലഭിക്കുമെങ്കില്‍ ലോകത്തെ സകലമാന ഔഷധങ്ങളുടേയും ആവശ്യമെന്താണെന്നാണ് പൊതുജനസംസാരം. അതും ഏറ്റവും അവസാനം കാല്‍മുട്ടിന് നീര്‍ക്കെട്ടുമായി ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സ തേടി 48 മണിക്കൂറാകും മുമ്പേ രോഗം മാറിയതാണ് ജനത്തെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അലോപ്പതി ചികിത്സയേക്കാള്‍ വേഗത്തില്‍ ആയുര്‍വ്വേദം ഗുണം ചെയ്യുമെങ്കില്‍ ഇനിയങ്ങോട്ട് അത് മാത്രം മതിയല്ലോയെന്നാണ് നാട്ടുകാരുടെ പക്ഷം. സഖാവിന്റെ രോഗം മാറിയതിനെക്കുറിച്ചറിയാന്‍ അശുപത്രിയിലും പാര്‍ട്ടി ഓഫീസിലേക്കും ഫോണ്‍കോളുകളുടെ പ്രവാഹമാണെന്നാണ് വിവരം. ആഗോള മരുന്നുല്‍പ്പാദക കമ്പനികളും തങ്ങളുടെ കമ്പനികള്‍ പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാത്രമല്ല രോഗം മാറിയതിനേ ക്കുറിച്ച് പഠിക്കാന്‍ വിദേശരാജ്യങ്ങളായ അമേരിക്കയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഗവേഷണ വിദ്യാര്‍ത്ഥികള്‍ കണ്ണൂരിലേക്ക് വരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
നൂറുകണക്കിന് അണികള്‍ നേതൃത്വത്തിന്റെ ആഹ്വാനം മനസ്സാ-വാചാ-കര്‍മ്മണാ ഏറ്റെടുത്ത് അക്രമവും കൊലയും നടത്തി ജയിലില്‍ കിടന്ന് ജീവിതം ഹോമിക്കുമ്പോള്‍ നേതാവായ സഖാവിനെ അഴികള്‍ക്കുളളില്‍ കിടത്താതിരിക്കാന്‍ പാര്‍ട്ടി കാട്ടികൂട്ടിയ ‘പൊറോട്ട് നാടകങ്ങള്‍’ പാര്‍ട്ടി അണികള്‍ക്കിടയിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. പലര്‍ക്കും സംഭവങ്ങളുടെ കിടപ്പ് ബോധ്യപ്പെട്ടു തുടങ്ങിയതായും സൂചനയുണ്ട്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ രക്ഷിക്കാന്‍ കാണാത്ത നേതൃത്വത്തിന്റെ വെപ്രാളം, കേസില്‍ പ്രതിയാകുമെന്ന് കണ്ട നിമിഷംതൊട്ട് പാര്‍ട്ടി നിയന്ത്രണത്തില്‍ ആശുപത്രികളില്‍ ഇല്ലാത്ത അസുഖത്തിന് സുഖചികിത്സ തേടിയ നേതാവിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടുണ്ടാകുന്നു എന്നത് അന്നം കഴിക്കുന്ന സഖാക്കള്‍ ചിന്തിക്കണമെന്നാണ് കണ്ണൂരാന് ഇത്തരുണത്തില്‍ പറയാനുള്ളത്.
















