ലഖ്‌നൗ: മേയര്‍മാര്‍ക്കുള്ള അധികാരങ്ങള്‍ പലതും ഇല്ലാതാക്കുന്ന നിയമത്തിന് അംഗീകാരം കൊടുക്കാന്‍ മടിച്ച ഗവര്‍ണ്ണര്‍ക്കെതിരേ യുപിയിലെ പാര്‍ലമെന്ററി കാര്യമന്ത്രി മൊഹമ്മദ് അസം ഖാന്റെ വിമര്‍ശനം സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പരസ്യ വാഗ്വാദമാകുന്നു. ഗവര്‍ണ്ണര്‍ രാം നായ്‌ക് ബിജെപിയുടെ ഏജന്റാണെന്നും രാജ്ഭവന്‍ അഴിമതിയുടെ കേന്ദ്രമാണെന്നും മാര്‍ച്ച് എട്ടിന് അസംഖാന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
ഈ പ്രസ്താവന സര്‍ക്കാര്‍ തിരുത്തുമെന്നും മുഖ്യമന്ത്രിയും സ്പീക്കറും ഇടപെട്ട് ഇതിനു പരിഹാരം കാണുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ അസംഖാന് ഒരു മന്ത്രിയായിരിക്കാനുള്ള യോഗ്യത ഇല്ലെന്നു ചുണ്ടിക്കാണിച്ച് ഗവര്‍ണ്ണര്‍ രാം നായ്‌ക് സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്തെഴുതി. ഇതോടെ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള ഇടച്ചില്‍ രൂക്ഷമായി.
സംസ്ഥാനത്തെ മേയര്‍മാര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലുള്ള അവകാശങ്ങള്‍ ചുരുക്കിക്കൊണ്ട് സംസ്ഥാന നിയമ സഭ ബില്‍ പാസാക്കി.
ഇതിന് അംഗീകാരം തേടി ഗവര്‍ണ്ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു. അധികാര വികേന്ദ്രീകരണം നടത്താന്‍ പഞ്ചായത്തീരാജ് നടപ്പാക്കിക്കൊണ്ടിരിക്കെ ഈ നിയമം പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കു വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മേയര്‍മാര്‍ പലരും എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായതിനാല്‍അടുത്ത തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാണ് അഖിലേഷ് യാദവ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന് അംഗീകാരം കൊടുക്കാതെ വന്നപ്പോഴാണ് നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി അസം ഖാന്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ചത്. ഗവര്‍ണ്ണറെ മാത്രമല്ല, രാജ്ഭവന്‍ അഴിമതി കേന്ദ്രമാണെന്നും ഖാന്‍ പറഞ്ഞു. ഇതെത്തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്.
ഗവര്‍ണ്ണര്‍ രാം നായ്‌ക് സ്പീക്കര്‍ക്ക് കത്തു നല്‍കി. എന്നാല്‍, സ്പീക്കറും അസംഖാന്‍ ഉള്‍പ്പെട്ട ഒരു കൂട്ടം മന്ത്രിമാരും ജനപ്രതിനിധികളും വിദേശ പര്യടനത്തിലാണ്. അവര്‍ ഏപ്രില്‍ പകുതിയോടെയേ വരൂ.
അതിനിടെ, അസംഖാന്‍ ഏറ്റവും മികച്ച മന്ത്രിയാണെന്നും ഒരു കാരണത്താലും ഖാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവും സംസ്ഥാന മന്ത്രിയുമായ രാജേന്ദ്ര ചൗധരി പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രിയപ്പെട്ട മന്ത്രിയുമാണ് ഖാനെന്ന് ചൗധരി പറഞ്ഞു.
പക്ഷേ, ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിച്ച മന്ത്രിയെ വച്ചുപൊറുപ്പിക്കുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്‌പേയി പറഞ്ഞു. തന്റെ വകുപ്പിലും ജീവനക്കാരിലും നിയന്ത്രണം നഷ്ടപ്പെട്ടതാണ് അസംഖാനെ പുതിയ ബില്‍ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് ബാജ്‌പേയി പറഞ്ഞു. കുറ്റം ഖാന്റേതാണ്. അതിനു സഹായം നില്‍ക്കുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതി, ബാജ്‌പേയി പറഞ്ഞു
















