ന്യൂദല്‍ഹി: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ഭീകരരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഭീകരസംഘടനകളുടെ പിടിയിലകപ്പെട്ട ഫാദറിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സുഷമാ സ്വരാജ് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങിനെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളിലെ സംഘര്‍ഷബാധിത മേഖലകളില്‍ നിന്നും ഭാരത പൗരന്മാര്‍ ഒഴിയാന്‍ തയ്യാറാകാത്തത് വലിയ പ്രശ്‌നമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ലിബിയയിലും യെമനിലും ഒഴിപ്പിക്കലിനു ശേഷവും ഭാരത പൗരന്മാര്‍ ജോലിക്കായി പോകുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.
നിരവധി മലയാളികളാണ് ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടും സംഘര്‍ഷ മേഖലകളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വഴി കടക്കുന്നത്.
നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും സംഘര്‍ഷ മേഖലകളില്‍ നിന്നും പുറത്തുകടക്കാന്‍ ഒരിക്കല്‍കൂടി ഭാരത പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. ഫാദറിന്റെ കാര്യവും ലെബനനില്‍ മലയാളി നേഴ്‌സും കുട്ടിയും മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്രവിദേശകാര്യമന്ത്രിയുടെ അഭ്യര്‍ത്ഥന.
കോട്ടയം വെളിയന്നൂര്‍ സ്വദേശിനി സുനു സത്യനും മകന്‍ പ്രണവും വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് നടന്ന മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പൗരന്മാര്‍ എത്രയും വേഗം ലിബിയ വിടണമെന്ന മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. സുനുവിന്റെ ഭര്‍ത്താവ് വിപിന്‍ കുമാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാവിയയിലെ ആശുപത്രിയില്‍ 26ലധികം ഭാരത പൗരന്മാര്‍ ഇനിയും ഉണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.
സുനുവും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുകളിലേക്കാണ് മിസൈല്‍ പതിച്ചത്. ഭര്‍ത്താവ് വിപിന്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ട്രിപ്പോളിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സാവിയ. ലിബിയയിലെ ഭാരത അംബാസഡറോട് സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ അറിയിച്ചു.
















