ന്യൂദല്‍ഹി: സന്നദ്ധസംഘടനയുടെ മറവില്‍ കോടികളുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി ചെലവഴിച്ച സംഭവത്തില്‍ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഇന്ദിര ജെയ്‌സിങ്ങിനെ കൂടാതെ ഭര്‍ത്താവ് ആനന്ദ് ഗ്രോവറും കുടുങ്ങും. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന് (എഫ്‌സിആര്‍എ) വിരുദ്ധമായി രാഷ്‌ട്രീയ പരിപാടികള്‍ക്കായി ഫണ്ട് തിരിമറി നടത്തുകയായിരുന്നു. ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിങ്ങും വിമാന യാത്രകള്‍ക്ക്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുന്നതിന് എന്നിവക്ക് പുറമേ കരാര്‍ തൊഴിലാളികള്‍, വിവിധ നിയമനിര്‍മ്മാണത്തിനായി വാദിക്കുന്ന എംപിമാര്‍
എന്നിവര്‍ക്കുവേണ്ടിയും വിദേശഫണ്ട് ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷക കൂട്ടായ്‌മയിലുള്ള എന്‍ജിഒയെ നയിക്കുന്നത് ഇന്ദിര ജെയ്‌സിങ്ങാണ്.
2010 ആഗസ്റ്റ് 28ന് നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലും ഫ്യൂച്ചര്‍ പ്ലാന്‍-2010 എന്ന സെമിനാറിലും പാര്‍ലമെന്റില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബില്ല് കൊണ്ടുവരുന്ന കാര്യം അഭിഭാഷകര്‍ കൂട്ടായി തീരുമാനിച്ചിരുന്നു. ഇതിനായി വാദിക്കുന്നതിന് എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വന്‍തുകയാണ് ചെലവഴിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും ഒരു എന്‍ജിഒയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നതല്ല. എച്ച്‌ഐവി/എയ്ഡ്‌സ് ബില്ല് കൊണ്ടുവരുന്നതിനായി
നിയമമന്ത്രാലയത്തിന് മുമ്പില്‍ ധര്‍ണ്ണ നടത്തുന്നതിനായി ആളുകളെ കൊണ്ടുവരുവാന്‍ ഒരാള്‍ക്ക് 200 രൂപ വെച്ച് 250 പേര്‍ക്ക് 88,978 രൂപ ദല്‍ഹി നെറ്റ്‌വര്‍ക്ക് ഓഫ് പോസിറ്റിവ് പീപ്പിള്‍ എന്ന് സംഘടനയ്‌ക്ക് നല്‍കി. ഇവര്‍ സ്വതന്ത്ര വിപണിക്കെതിരായി റാലിയും സംഘടിപ്പിച്ചിരുന്നു. ഇത് എഫ്‌സിആര്‍എ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിഭാഷകര്‍ കൂട്ടായി മൂന്ന് കോടി രൂപയാണ് സ്വീകരിച്ചത്. ഇത് എഫ്‌സിആര്‍എ ചട്ടങ്ങല്‍ക്ക് വിരുദ്ധമാണ്. എച്ച്‌ഐവി/എയ്ഡ്‌സ് ബോധവത്ക്കരണത്തിനായും ഇവര്‍ കൂട്ടായി 12.5 കോടി രൂപ സ്വീകരിച്ചിരുന്നു. ഇതെല്ലാം എഫ്‌സിആര്‍എ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു. 2008 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ യുഎന്‍എസ്ആര്‍ അനുസരിച്ച് 95,000 ഡോളര്‍, 97,000 ഡോളര്‍, 93,896 ഡോളര്‍, 89,599 ഡോളര്‍ എന്നിങ്ങനെ കൈപ്പറ്റിയിരുന്നു. പദ്ധതിയെ അസിസ്റ്റ് ചെയ്തിരുന്നത് ആനന്ദ് ഗ്രോവറായിരുന്നു.
യുഎന്‍എസ്ആറിന്റെ പേരില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുള്ള യാത്രാചെലവും വിദേശഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. ഇത് എന്‍ജിഒയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നതല്ല. അതുപോലെ നിയമവിരുദ്ധവുമാണ്.
ഇന്ദിര ജെയ്‌സിങ്ങാകട്ടെ സര്‍ക്കാര്‍ സേവികയായിരുന്നുകൊണ്ടുതന്നെ 2009 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ എഫ്‌സിആര്‍എ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിദേശഫണ്ട് കൈപ്പറ്റുകയായിരുന്നു. നേപ്പാള്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അഭിഭാഷക കൂട്ടായ്‌മയിലൂടെ ഇവര്‍ 96.60 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു ഈ നടപടി. ഉന്നത തസ്തികയിലിരിക്കുന്ന ഇവര്‍ ഇത്തരത്തിലുള്ള സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പാടില്ലാത്തതുമായിരുന്നു.
വിദേശഫണ്ടുകള്‍ കൈകാര്യം ചെയ്ത അക്കൗണ്ട് ഇതിനായിട്ടുള്ളതല്ലായിരുന്നു എന്നതും എഫ്‌സിആര്‍എയുടെ ലംഘനമാണ്. വിദേശഫണ്ടുകള്‍ എന്‍ജിഒ നേരിട്ട് സ്വീകരിക്കുകയായിരുന്നു. ബാങ്കുകളില്‍ വിദേശഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച അക്കൗണ്ടു വഴിയല്ലായിരുന്നു ഇത്. 2013മുതല്‍ 2015 വരെ സ്വീകരിച്ച 29.33ലക്ഷം, 16.18 ലക്ഷം, 7.54 ലക്ഷം വിദേശഫണ്ടുകള്‍ എഫ്‌സി-6 വാര്‍ഷിക റിട്ടേണില്‍ കാണിച്ചിരുന്നില്ലായെന്നതും വലിയ കുറ്റമാണ്.
വിദേശഫണ്ടുകള്‍ സ്വീകരിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ആദായവകുപ്പ് വിഭാഗത്തിനും 2009-10, 2011-12 സാമ്പത്തികവര്‍ഷത്തില്‍ സമര്‍പ്പിച്ച റിട്ടേണില്‍ മൂന്ന് കോടി രൂപയുടെ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. വിദേശഫണ്ട് ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതും നിയമവിരുദ്ധമാണ്. നിരവധി അക്കൗണ്ടുകളിലേക്കാണ് ഇത്തരത്തില്‍ ഫണ്ടുകള്‍ കൈമാറ്റം ചെയ്തിരിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതിന് ആനന്ദ് ഗ്രോവര്‍ വിദേശഫണ്ടുകള്‍ ഉപയോഗിച്ചത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
















