പാനൂര്‍: ജില്ലയിലെ സിപിഎം കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണരുന്ന തെരഞ്ഞെടുപ്പിനാണ് ഇക്കുറി കണ്ണൂര്‍ വേദിയാകുക. പിണറായിയിലെ പാറപ്രത്ത് തൊഴിലാളികളുടെ ആശയും അഭിലാഷവുമായി പിറവിയെടുത്ത പാര്‍ട്ടിയുടെ വാള്‍ത്തലപ്പുകളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ ഭയപ്പാടോടെ കഴിയുന്ന സമൂഹത്തിന്റെ തിരിച്ചറിവു രേഖപ്പെടുത്തുന്ന ദിനമായി മെയ് 16 മാറുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സിപിഎം മുന്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ കൊലക്കേസില്‍ പ്രതിയായി റിമാന്റിലാണെന്നത് ആ പാര്‍ട്ടിയുടെ വികൃതമുഖം വെളിവാക്കുന്നു. അധികാരം സിപിഎമ്മിന്റെ കയ്യില്‍ വന്നാല്‍ എന്താകുമെന്ന ആശങ്ക ഇവിടുത്തെ വോട്ടര്‍മാക്കിടയില്‍ നിലനില്‍ക്കുകയാണ്. അധികാരമില്ലാതിരുന്നപ്പോഴും ഇവര്‍ നടത്തുന്ന നരമേധങ്ങള്‍ക്ക് ഇന്നും കുറവില്ല. ഫെബ്രുവരി 15 ന് അരോളിയിലെ സുജിത്ത് എന്ന ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത് വ്യക്തമാക്കുന്നതും സിപിഎം കൊലക്കത്തി താഴെവെക്കില്ല എന്നതു തന്നെയാണ്. 1996ല്‍ എല്‍ഡിഎഫ് അധികാരമേറ്റയുടന്‍ ബിജെപി ജില്ലാസെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രനെ വകവരുത്തിയതും 1999ല്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകനും യുവമോര്‍ച്ച സംസ്ഥാനവൈസ്പ്രസിഡണ്ടുമായ കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററെ കൊന്നതും ഭരണത്തണലിലായിരുന്നു. കൊലപാതകത്തിനു ശേഷം കേസുകള്‍ അട്ടിമറിക്കാന്‍ അധികാരമുപയോഗിക്കുന്ന കുതന്ത്രം സിപിഎമ്മിനു മാത്രം അവകാശപ്പെട്ടതാണ്. പോലീസിനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി എഫ്‌ഐആര്‍ പോലും തിരുത്തുന്ന സിപിഎം ഇടപെടലിനെതിരെ കോടതി പോലും കുറ്റപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കൊലയാളികള്‍ മാത്രമല്ല ആസൂത്രകരും ജയിലറകളിലേക്ക് നീങ്ങുന്നുവെന്ന കാര്യം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.
യുഡിഎഫ് സര്‍ക്കാറിന്റെ സഹായവും സംരക്ഷണവും സിപിഎമ്മിനു ലഭിക്കുന്നുണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ തന്നെ പരസ്യമായി സമ്മതിച്ച കാര്യമാണ്.ടി.പി.ചന്ദ്രശേഖരന്‍, തലശേരിയിലെ ഫസല്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെ സിപിഎം നേതാക്കള്‍ പ്രതിസ്ഥാനത്തെത്തിയിരുന്നു. ഫസല്‍ വധത്തില്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ പ്രതിയായി. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും പ്രതിയായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് സിപിഎം എംഎല്‍എ ജെയിംസ് മാത്യൂവിന്റെ ഭീഷണിമൂലമാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും എംഎല്‍എ കേസില്‍ പ്രതിയാവുകയും ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ടു എംഎല്‍എമാര്‍ അഞ്ചുവര്‍ഷത്തിനുളളില്‍ കൊലക്കേസില്‍ പ്രതികളാകുന്ന അപൂര്‍വ്വ കാഴ്ചയും കണ്ണൂരിനു മാത്രം അവകാശപ്പെട്ടതാണ്. പാനൂരിനടുത്ത് ഈസ്റ്റ്‌ചെറ്റക്കണ്ടിയില്‍ ബോംബു നിര്‍മ്മാണത്തിനിടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു സിപിഎം വനിതാനേതാവും പ്രതിയായി. കൊലയും ഭീഷണിയും ബോംബ് നിര്‍മ്മാണവുമൊക്കെയായി ജില്ലയെ കലാപമേഖലയാക്കിയവര്‍ അധികാരസ്ഥാനത്തെത്താന്‍ വോട്ടുതേടി വരുമ്പോള്‍ സമൂഹമനസ് അസ്വസ്ഥമാണ്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊല്ലാന്‍ കൊലയാളികളെ പറഞ്ഞയച്ച പി.ജയരാജന്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ ഹൃദ്രോഗരാജനായി മാറി. തന്റെ വിപ്ലവവീര്യം സിബിഐക്കു മുന്നില്‍ ഒഴുകിപ്പോകുമെന്ന ഭയമായിരുന്നു നെഞ്ചുവേദന സിദ്ധാന്തത്തിനു പിന്നിലെന്ന് വ്യക്തം. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ മനോജിനെ വധിച്ച് കലാപം സൃഷ്ടിക്കാനായിരുന്നു പി.ജയരാജന്റെ ശ്രമം. 2006ല്‍ തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്നത് പെരുന്നാള്‍ ദിനത്തിലായിരുന്നു. വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമെന്ന് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. എല്ലാത്തിനും പിന്നില്‍ സിപിഎം ജില്ലാനേതാക്കളുണ്ടായിരുന്നു.
1969ല്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നു കൊണ്ടാരംഭിച്ച നരമേധം ഇന്നും സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ സിപിഎം തുടരുകയാണ്. ഇതിനകം 85 ബിജെപി പ്രവര്‍ത്തകര്‍ സിപിഎം കൊലകത്തിക്കിരയായി. മറ്റു രാഷ്‌ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെയും സിപിഎം വെറുതെവിട്ടില്ല. 1973ല്‍ കുരിശുംമുട്ടില്‍ ജോര്‍ജുകുട്ടിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലചെയ്തതടക്കം 31 പേരെ നഷ്ടമായിട്ടുണ്ട് കോണ്‍ഗ്രസിന്. അരിയില്‍ ഷുക്കൂറെന്ന പതിനെട്ടുകാരനെ പരസ്യവിചാരണ നടത്തി സിപിഎം നടത്തിയ അരുകൊലയടക്കം 6 പ്രവര്‍ത്തകരെ മുസ്ലീംലീഗിനും നഷ്ടമായി. 2 എസ്ഡിപിഐ പ്രവര്‍ത്തകരും കണ്ണൂരിലെ സിപിഎം ക്രിമിനലിസത്തില്‍ പൊലിഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിനിരയായവര്‍ ജില്ലയില്‍ നിരവധിയാണ്. മറ്റു രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിച്ചു പോയതിനാല്‍ ജീവിക്കാനാകാതെ മരിച്ചു ജീവിക്കുന്ന ഹതഭാഗ്യര്‍ നിരവധി. അടിമകളെപ്പോലെ പാര്‍ട്ടിഗ്രാമത്തില്‍ ഇന്നും സഹനത്തിന്റെ പാതയില്‍ ആരോടും പരിഭവം പറയാതെ കഴിയുന്നവരുമുണ്ട്. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും സിപിഎം ക്രൂരതക്കെതിരെയുളള വിധിയെഴുത്താകും ഇത്തവണ.
നിയമത്തെയും കോടതിയെയും അപഹസിക്കുന്ന, കൊന്നവര്‍ക്കു വേണ്ടി പണംപിരിക്കുന്ന, ബോംബു നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകമുയര്‍ത്തുന്ന അപരിഷ്‌കൃത രാഷ്‌ട്രീയ പ്രത്യയശാസ്ത്രമാണ് സിപിഎമ്മിന്റേത്. അഴിമതിഭരണം നടത്തി നാടുമുടിച്ച യുഡിഎഫിനു ബദലാകാന്‍ കൊലയാളികള്‍ക്ക് അധികാരം കൈമാറണോ എന്ന ആശങ്കയാണ് കണ്ണൂര്‍ പങ്കുവെക്കുന്നത്. തറിയുടെയും തിറയുടെയും നാട്ടില്‍ തെരഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോള്‍ സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി ഏറെയാരും ചര്‍ച്ചചെയ്യാത്ത ജീവിക്കാനും പ്രവര്‍ത്തിക്കാനുമുളള അവകാശപോരാട്ടമാണ് കണ്ണൂരിലേത്.. ഭയരഹിത സമൂഹത്തിനായി പതിറ്റാണ്ടുകളായി പൊരുതുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്‌ട്രീയഇച്ഛാശക്തി ഇവിടെ പ്രകടമായി മാറും.
















