കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒത്തുകളിച്ചുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ തന്നെ നേരിട്ട് ഉമ്മന്‍ചാണ്ടിയോട് സംസാരിച്ചിരുന്നു. മനോജ് കൊല്ലപ്പെട്ടപ്പോള്‍ ബിജെപി സമാധാനത്തിന്റെ പാത സ്വീകരിച്ചത് ജനാധിപത്യത്തിലും നിയമസംവിധാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. ബിജെപി ഇന്ത്യയിലെ ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനമാണ്. ഇരകള്‍ക്ക് നീതി ലഭിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മനോജ് കൊല്ലപ്പെട്ടപ്പോള്‍ സിപിഎം നേതൃത്വം പറഞ്ഞത് കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ്. എന്നാല്‍ സിപിഎം ക്രിമിനല്‍ സംഘാംഗങ്ങള്‍ അകത്തായതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തായത്.
പാട്യം ഗോപാലന്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണം നടത്തി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം. എന്നാല്‍ ആ കൊലപാതകത്തില്‍ സിപിഎമ്മിന് പിഴവുപറ്റി. പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതലെടുത്താണ് മനോജിന്റ കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ പ്രതികള്‍ അറസ്റ്റിലായപ്പോള്‍ സിപിഎം നേതൃത്വം അങ്കലാപ്പിലാവുകയായിരുന്നു. സിബിഐ അന്വേഷണത്തെ തുടക്കത്തില്‍ സിപിഎം എതിര്‍ത്തിരുന്നില്ല. എന്നാല്‍ അന്വേഷണം ജയരാജനിലെത്തിയപ്പോഴാണ് സിപിഎം പ്രതിഷേധത്തിന്റെ പാതയിലായത്. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായമാണ് ജയരാജന്റെ നെഞ്ചുവേദന. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ജയരാജനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് അസുഖമുണ്ടെന്ന വാദത്തില്‍ ജയരാജന്‍ ഉറച്ചുനിന്നത് ജയില്‍ വാസത്തെ ഭയന്നാണ്. നേതാക്കള്‍ ഇത്രയും ഭീരുക്കളാണോ എന്ന് അണികള്‍ അന്വേഷിക്കണം. സിപിഎമ്മിന്റെ ക്രൂരത കാരണം നെഞ്ചു നീറിക്കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് സാധാരണയായി സര്‍ക്കാര്‍ ആശുപത്രിയിയിലാണ് ചികിത്സ നല്‍കുക. എന്നാല്‍ ചട്ടം മറന്ന് ജയരാജന് സ്വകാര്യ ആശുപത്രയിയില്‍ ചികിത്സ നല്‍കുകയായിരുന്നു. ജയരാജന് മാത്രം എന്താണ് പ്രത്യേക അവകാശമെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം-കോണ്‍ഗ്രസ്സ് നീക്കം നേരത്തെയുമുണ്ടായിട്ടുണ്ട്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിക്കാന്‍ വിക്രമനുള്‍പ്പടെയുള്ള സംഘത്തെ ആയുധവുമായി അയച്ചത് ജയരാജനാണെന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും അടിസ്ഥാനസൗകര്യം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ തന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ഇതിലും ആവശ്യമായ നടപടിയുണ്ടായില്ല.
സിബിഐ ജയരാജനെ ലക്ഷ്യമിടുന്നു എന്ന പ്രചാരണം ശരിയല്ല. നേതാക്കന്‍മാരാണ് ലക്ഷ്യമെങ്കില്‍ ജയരാജനെക്കാള്‍ വലിയ നേതാക്കന്‍മാരായ പിണറായിയെയും കോടിയേരിയെയും ഇ.പി.ജയരാജനെയും കേസില്‍ പ്രതി ചേര്‍ക്കാമായിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ ഏതെങ്കിലും നിരപരാധികളെ കുടുക്കാനുള്ള നീക്കമുണ്ടായാല്‍ ബിജെപി അതിന് കൂട്ട് നില്‍ക്കില്ല. എന്നാല്‍ പ്രതിസ്ഥാനത്തുള്ള ആരെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
















