പാനൂര്‍: കതിരൂര്‍ മനോജ് വധാന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ. പി.ജയരാജനു സുഖവാസത്തിന് അവസരമൊരുക്കിയതിനു പിന്നില്‍ രമേശ് ചെന്നിത്തലയും കോടിയേരി ബാലകൃഷ്‌ണനും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയെന്ന് സൂചന. കേസില്‍ പ്രതിയായതിനു ശേഷം ഹൈക്കോടതിയില്‍ പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രഹസ്യചര്‍ച്ച നടത്തിയത്. പി.ജയരാജനെ സംരക്ഷിക്കേണ്ടതിനു ഉപായം കണ്ടെത്താന്‍ കോടിയേരിയുടെ കൂടെ പ്രമുഖ അഭിഭാഷകനുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരായതിനു ശേഷം ജയില്‍ സുപ്രണ്ട് അശോകന്‍ അരിപ്പ വൈദ്യപരിശോധനയ്‌ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റിമാന്‍ഡ് തടവുകാരനായ പ്രതിയെ ജയില്‍ചട്ടം ലംഘിച്ച് ചികിത്സയുടെ പേരില്‍ മാറ്റിയത് ആഭ്യന്തര വകുപ്പിന്റെ ഇടപെടലായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തിയായിരുന്നു പാര്‍ട്ടി നിയന്ത്രണത്തിലുളള പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ജയരാജനെ മാറ്റിയത്. സംഭവത്തില്‍ സിബിഐ പ്രതിഷേധമറിയിച്ചതോടെ മുന്‍ധാരണ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെല്ലാം ജയില്‍സുപ്രണ്ട് അശോകന്‍ അരിപ്പ ചരടുവലിച്ചു. പി.ജയരാജനെ പരിശോധിച്ചു വരുന്ന ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ:അഷറ്‌ഫ് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം സെന്‍ട്രല്‍ ജയിലിലെ ആശുപത്രി സെല്ലില്‍ കിടത്തേണ്ട പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. അതിനുശേഷവും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോയതും ദുരൂഹമാണ്. സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. സിബിഐയുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ സിപിഎമ്മിനു വേണ്ടി ആഭ്യന്തരവകുപ്പ് വിടുവേല ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനടക്കമുളള നേതാക്കള്‍ പി.ജയരാജനു സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം കോടതി ബാഹ്യ ഇടപ്പെടലില്ലാതെ പി.ജയരാജനെ ചോദ്യംചെയ്യാന്‍ സൗകര്യം ചെയ്‌തു കൊടുക്കണമെന്നാവശ്യപ്പെട്ട് മൂന്നുദിവസം അനുവദിച്ചെങ്കിലും ജയില്‍സുപ്രണ്ട് ചോദ്യം ചെയ്യുന്ന മുറിയില്‍ സിബിഐക്കൊപ്പം ഇരുന്നു യജമാനദാസ്യം കാട്ടുകയായിരുന്നു. നിരവധി തവണ മുറിയില്‍ നിന്നു മാറണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ മാറിയില്ല. എല്ലാം മുന്‍ധാരണ പ്രകാരമായിരുന്നൂവെന്ന സൂചനകളാണ് പുറത്തു വരുന്നത്.
പ്രമാദമായ കൊലക്കേസുകള്‍ മുമ്പും അട്ടിമറിച്ച കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് വീണ്ടും മനോജ് വധത്തിലും ഇടപ്പെടുകയാണ്. കെ.ടി.ജയകൃഷ്‌ണന്‍ മാസ്റ്റര്‍, ടി.പി.ചന്ദ്രശേഖരന്‍ വധങ്ങളില്‍ അന്വേഷണം അട്ടിമറിച്ചത് പ്രകടമായിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് മനോജ് കൊലപാതകത്തിലെ അവസാനലാപ്പില്‍ കണ്ടുവരുന്നത്. ജയില്‍ സുപ്രണ്ടിനെതിരെ രേഖാമൂലം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് സിബിഐ തീരുമാനം. കണ്ണൂരിലെ ശാശ്വതസമാധാനത്തിനു തടസമായി ഇത്തരം അച്ചുതണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതിനെ പ്രതിഷേധമുയരേണ്ടത് തന്നെയാണ്. 14ന് സംഘപരിവാര്‍ സംഘടനകള്‍ മനോജ് വധാന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെതിരെ ജയില്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മനോജ് വധം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിരെ തെളിവുകള്‍ സഹിതം പരാതിയും നല്‍കും.
















