തൊടുപുഴ: ഗിരിജന്‍ സെറ്റില്‍മെന്റില്‍ കൈവശ സ്ഥലത്തുനില്‍ക്കുന്ന ആഞ്ഞിലി,പ്ലാവ് തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ചു ഉപയോഗിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2015 ഡിസംബറില്‍ ഭേദഗതിയോടുകൂടി ഉത്തരവിറക്കിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പിലാന്‍ തടസം നില്‍ക്കുന്നു. 1993 മാര്‍ച്ച് 15ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനഭൂമിയില്‍ നിലവില്‍ പട്ടയം ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലെ പട്ടയക്കാര്‍ക്കും ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ഗിരിജനങ്ങള്‍ക്കും ആഞ്ഞിലി,പ്ലാവ് മരങ്ങള്‍ ഉള്‍പ്പടെ പതിനൊന്നിനം മരങ്ങള്‍ യഥേഷ്ടം മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു. പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. ഇതേത്തുടര്‍ന്ന് ഭാരതീയ ആദിവാസിസേവ കാര്യാലയ ചെയര്‍മാന്‍ കത്തിലൂടെ ആവശ്യപ്പെട്ട പ്രകാരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന ആഞ്ഞിലി,പ്ലാവ്, തുടങ്ങിയവ മുറിക്കുന്നതിന് അനുമതി നല്‍കിയതുപോലെ ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മുറിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കി. ഈ ഉത്തരവ് നടപ്പിലാക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സമാന്തര സര്‍ക്കാരുകളിക്കുന്നത്. മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ താമസിച്ചു വരുന്ന ഗിരിജനങ്ങള്‍ക്ക് പട്ടയം നല്‍കാമെന്നുള്ള വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ ഭരണത്തിലേറുമ്പോള്‍ പറഞ്ഞത് മറക്കുകയാണ്. വനവാസികള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത വനാവകാശരേഖ എന്ന ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ നല്‍കി കബളിപ്പിക്കുകയാണ്. ഈ വനാവകാശരേഖ ഉപയോഗിച്ച് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വീട് നന്നാക്കുന്നതിനോ,വിവാഹ ആവശ്യങ്ങള്‍ക്കൊ,ചികിത്സാആവശ്യങ്ങള്‍ക്കോ ഒരു ബാങ്കില്‍ ഈടു നല്‍കുവാനൊ പണം എടുക്കുവാനോ സാധിക്കുകയില്ല. ഇത്തരത്തില്‍ല്‍
ക്ലേശിക്കുമ്പോഴാണ് കൈവശം വച്ചിരിക്കുന്ന വസ്തുവില്‍ നിന്നും മരങ്ങള്‍ മുറിച്ച് വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പ് അകാരണമായി തടസം നില്‍ക്കുകയാണ്.വനംവകുപ്പിന്റെ നടപടിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വനവാസി സംഘടനകള്‍.
















