എം.പി.ഗോപാലകൃഷ്‌ണന്‍
തലശ്ശേരി: ആര്‍എസ്‌എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടത്തുമ്പോഴും കൊലപാതകത്തിന് ശേഷവും രോഗിയല്ലാതിരുന്ന പി.ജയരാജന്‍ മാറാരോഗിയായത് സിബിഐ കേസന്വേഷണം ഏറ്റെടുത്തതോടെ. മനോജ് വധക്കേസ് യുഎപിഎ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ പോലും യാതൊരു ശാരീരിക അസ്വസ്ഥതകളും ജയരാജന് അനുഭവപ്പെട്ടതായോ ചികിത്സ തേടിയതായോ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ ശാരീരികമായും മാനസികമായും വിഷമത അനുഭവപ്പെട്ടു തുടങ്ങിയതാണ്.
2014 സെപ്‌തംബര്‍ 1 ന് രാവിലെ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ ജയരാജന് നോട്ടീസ് അയച്ചതോടെയാണ് വീരശൂര പരാക്രമിയായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിറയലും പനിയും തുടങ്ങിയത്. പല തവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു നോക്കി. എന്നിട്ടും രക്ഷയില്ലെന്നായപ്പോള്‍ വേദനിച്ചുകൊണ്ടിരിക്കുന്ന ഹൃദയവും പേറി തന്റെ തറവാട്ടു ക്ഷേത്രമായ പാറായിക്കാവ് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒരു നാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. അതിന് ആവശ്യത്തിലേറെ പ്രചരണം നേടാനും ജനശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞിരുന്നു. ആവശ്യമാണെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അപ്പോള്‍ ഹാജരാകണമെന്നുമുള്ള പതിവ് നിബന്ധനകളോടെ സിബിഐ ഈ വിപ്ലവകാരിയെ വിട്ടയച്ചു. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന പാറായിക്കാവ് ഭഗവതി രക്ഷിച്ചതാണെന്ന് ഉറച്ചു വിശ്വസിച്ച സഖാവിന്റെ അസുഖമെല്ലാം ഭേദമാവുകയും പൂര്‍വ്വാധികം ശക്തിയോടെ കണ്ണൂരില്‍ തന്റെ മേധാവിത്വം തുടരുകയും ചെയ്‌തു. തുടര്‍ന്ന് ബുദ്ധിജീവിയായി ചാനല്‍ ചര്‍ച്ചകളിലും ചീറ്റപ്പുലിയായി പൊതുയോഗങ്ങളിലും കഴുകനെപ്പോലെ സംഘപരിവാരങ്ങള്‍ക്കെതിരെയും സിപിഎമ്മിന്റെ നവകേരള യാത്രയില്‍ ശ്രീകൃഷ്‌ണനായുമൊക്കെ ഷൈന്‍ ചെയ്യുന്ന സമയത്താണ് സിബിഐയുടെ അടുത്ത നോട്ടീസ് ചിത്ര ഗുപ്‌തന്റെ ഡയറിക്കുറിപ്പ് പോലെ ജയരാജനെ തേടിയെത്തിയത്. ആ നിമിഷം തുടങ്ങിയ നെഞ്ചെരിച്ചല്‍ കേരളത്തിലെ മൂന്ന് മെഡിക്കല്‍ കോളേജുകളിലെ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സംഘം ദിവസങ്ങളോളം തപസ്സ് ചെയ്‌താണ് ഒരു വിധത്തില്‍ അല്‍പ്പം ആശ്വാസത്തിലെത്തിച്ചത്. അതോടെ വീണ്ടും സിബിഐ തങ്ങളുടെ കര്‍ത്തവ്യവുമായി കോടതിയിലെത്തി. പ്രതിഭാഗം അഭിഭാഷകനും കോടതിയിലെത്തി. തന്റെ കക്ഷി ജയരാജന്‍ ഒരു ഡസനിലേറെ, വ്യക്തമായിപ്പറഞ്ഞാല്‍ 13 തരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. അതിനാല്‍ ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ വെച്ചു തന്നെ നടത്തണമെന്നും വാദിച്ചിരിക്കുകയാണ്. ജയരാജന്റെ രോഗത്തെക്കുറിച്ചറിയാനും ചികിത്സിക്കാനുമാണ് സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്നപോലെയുള്ള ജയരാജന്റെ വക്കീലിന്റെ വാദം കേട്ടവര്‍ അന്തംവിട്ടുപോവുകയായിരുന്നു. എന്തായാലും സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നാളെയാണ് പരിഗണിക്കുന്നത്. ജയരാജന്റെ രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന് സിബിഐയുടെ കൈവശമാണുള്ളത്. അത് ലഭിക്കുന്നതു വരെ രോഗശാന്തി ലഭിക്കുമെന്ന് തോന്നുന്നില്ല.
















