തളിപ്പറമ്പ്: ഫിബ്രവരി മാസത്തെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം കിട്ടും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ധ്യാപകരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പുതിയ ശമ്പളം കിട്ടിയത്. പുതിയ ശമ്പളം കിട്ടിയവര്‍ സര്‍ക്കാര്‍ സ്ക്കൂളിലെ അദ്ധ്യാപകരില്‍ ചിലര്‍ മാത്രമാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കാണ് പുതുക്കിയ ശമ്പളം കിട്ടാതിരുന്നുത്.
എയ്ഡഡ് വിദ്യാലയങ്ങളിലെ ശമ്പളം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ അനുവദിച്ചു നല്‍കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം അനുവദിക്കേണ്ടത് അതാത് വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്. 2011 മുതലുള്ള തസ്തിക നിര്‍ണ്ണയം നടക്കാതിരുന്നതിനാല്‍ വിദ്യാഭ്യാസ ഓഫീസുകളില്‍ തിരക്ക് ഉണ്ടായതിനാലാണ് പുതിയ ശമ്പളം നിശ്ചയിച്ച് നല്കാന് സാധിക്കാതിരുന്നതത്രെ. 2016 മാര്‍ച്ച് 15ന് മുമ്പ് ഈ വര്‍ഷം വരെയുള്ള തസ്തിക നിര്‍ണ്ണയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമാണ് ഓഫീസുകളില്‍ മറ്റ് കാര്യങ്ങള്‍ എല്ലാം മാറ്റി വയ്ക്കാന്‍ ഇടയാക്കിയത്. മാര്‍ച്ച് 15 കഴിഞ്ഞാലെ പുതിയ ശമ്പളം നിശ്ചയിച്ച് നല്കുന്ന നടപടി എടുക്കാന്‍ സാധിക്കു എന്ന അവസ്ഥയാണുള്ളത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കുകയും എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് ഈ ചുമതല നല്കാത്തതുമാണ് ഏറെ വിഷമം സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയമായാലും എയ്ഡഡ് വിദ്യാലയമായാലും കേരള വിദ്യാഭ്യാസ ചട്ടവും നിയമവും ബാധകമാണ്. എന്നാല്‍ ഇപ്പോഴും രണ്ട് തട്ടിലാണ് സംവിധാനം നീങ്ങുന്നത് എന്നതാണ് ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: