തൊടുപുഴ: ലഹരിയ്‌ക്കായി നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയും പരീക്ഷിച്ചും ന്യൂജനറേഷന്‍ വിദ്യാര്‍ത്ഥികള്‍. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഗുളികകളാണ് കൂടിയ അളവില്‍ കുട്ടികള്‍ ഉപയോഗിക്കുന്നത്.
അടുത്തിടെ തൊടുപുഴ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഒരു സംഘം വിദ്യാര്‍ഥികളെത്തി. ഞരമ്പുചുരുങ്ങുന്ന രോഗത്തിനുള്ള മരുന്നാണ് ഇവര്‍ അവശ്യപ്പെട്ടത്. തരില്ല എന്ന് കടയുടമ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കുട്ടിസംഘം പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി. തൊട്ടടുത്ത ദിവസം കഠിനമായ വേദനയ്‌ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പടിയുമായി 18 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥി മറ്റൊരു മെഡിക്കല്‍ സ്റ്റോറിലെത്തി. കുറിപ്പ് മെഡിക്കല്‍ സ്റ്റോറില്‍ കൊടുത്ത് അഞ്ച് ഗുളികകള്‍ ജീവനക്കാരനില്‍ നിന്നും വാങ്ങി. ജീവനക്കാരന്‍ കുറിപ്പടിയിലെ മരുന്നെഴുതിയ ഭാഗം വെട്ടി. ഡേറ്റില്ലാതിരുന്നതുകൊണ്ട് അവിടെ ഡേറ്റ് എഴുതുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥി കടയുടമയോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചു. സംഭവം നാട്ടുകാര്‍ ശ്രദ്ധിച്ച് അടുത്തുവന്നതോടെ വിദ്യാര്‍ത്ഥി തടി തപ്പി. ഇത്തരത്തില്‍ ജില്ലയിലാകമാനം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ വേദനസംഹാരി ഗുളികകള്‍ക്കായി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സംഘമെത്തുന്നതായി കട ഉടമകള്‍ തന്നെ പറയുന്നു. മരുന്നില്ലെന്നു പറയുമ്പോള്‍ അക്രമത്തിനു മുതിര്‍ന്നാണ് മിക്ക കുട്ടികളും തിരികെ പോകുന്നത്. കഞ്ചാവിനെക്കാളും ലഹരി ഇത്തരം മരുന്നുകളില്‍ കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിസാരമായ വിലയും കഴിച്ചുകഴിഞ്ഞാല്‍ ആരുമറിയില്ലായെന്നതും കുട്ടികളുള്‍പ്പടെയുള്ളവരെ ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ലഹരി മരുന്നിനടിമയായ 13 വയസുകാരനാണ് പീരുമേടിന് സമീപം ആന്തരിക രക്ത സ്രാവം മൂലം കഴിഞ്ഞ മാസം മരിച്ചത്. ഇത്തരത്തില്‍ 100 കണക്കിനു വിദ്യാര്‍ത്ഥികള്‍ മരുന്നുകള്‍ക്ക് അടിമയാണെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു.
ഇത്തരത്തിലുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേയ്‌ക്ക് കൊണ്ടുവരുന്നതിനു സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
















