പുനലൂര്‍: ഒരു കാലത്ത് തെങ്കാശിയില്‍ നിന്നെത്തുന്ന പൂവിന് വേണ്ടി കാത്തിരുന്ന പൂ കച്ചവടക്കാര്‍ ഇന്ന് അത്രത്തോളം ആഭിമുഖ്യം തമിഴ്നാട് പൂവിന് നല്‍കുന്നില്ല. അരുളിയും മുല്ലയും ഒഴികെ എല്ലാപൂക്കളും ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നുമാണ് എത്തുന്നത്.
നഗരത്തില്‍ തന്നെ അമ്പതിലധികം പൂക്കച്ചവടക്കാരാണ് ഉള്ളത്. കല്യാണ സീസണല്ലെങ്കില്‍ കൂടിയും പിച്ചി പൂവിന്റെ ഇന്നലത്തെ വില കിലോക്ക് 800 രൂപയാണ്. മുല്ല 500 രൂപയാണ്. അടുത്തമാസം കല്യാണ ഉത്സവ സീസണ് പ്രമാണിച്ച് ഇതിന്റെ വിലയിരട്ടിയാകും. പുനലൂര്‍-അഞ്ചല്‍ പത്തനാപുരം മാര്‍ക്കറ്റുകളില്‍ പൂവ് സുലഭമായി എത്തിയിരുന്നത് തമിഴ്നാട്ടിലെ ശങ്കരന്‍കോവിലില്‍ നിന്നുമാണ്. എന്നാല്‍ ഇവിടെ ചൂടിന്റെ കാഠിന്യം കൂടിയതും കൊണ്ടുവരുന്ന പൂക്കള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലയെന്നതുമാണ് തമിഴ്നാട് പൂവിനോട് കച്ചവടക്കാര്‍ മുഖം തിരിക്കാന്‍ കാരണം. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നുമെത്തുന്ന പൂക്കള്‍ ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കുമെന്ന് പൂക്കച്ചവടക്കാര്‍ പറയുന്നു. തമിഴ്നാട് അരുളിക്ക് 150 രൂപയാണ് വില. എന്നാല്‍ ബാംഗ്ലൂര്‍ അരുളിക്ക് 300 രൂപയാണ്. നിറഭംഗിയിലും അധിക ദിവസം കേടുകൂടാതെ ഇരിക്കുന്നു എന്നതിനാലും ബാഗ്ലൂരിലെ ഒസൂരില് നിന്നുമാണ് പുനലൂര്‍ മാര്‍ക്കറ്റില്‍ പൂ എത്തുന്നത്. ബാംഗ്ലൂര്‍ റോസ് ആണ് കല്യാണ ആവശ്യത്തിന് കൂടുതല്‍ ആയി ഇറക്കി വയ്ക്കുന്നത്. കൊടുംവേനലില്‍ തൊടിയിലും പാടത്തുമൊക്കെ ഉണ്ടായിരുന്ന തുളസിച്ചെടികൂടി അപ്രത്യക്ഷമായതോടെ ക്ഷേത്ര ആവശ്യത്തിനും വീട്ടിലെ പൂജാആവശ്യങ്ങള്ക്കുമായി പൂവിപണിയില്‍ ആവശ്യക്കാരുടെ തിരക്കാണ്. 15 രൂപ നിലവിലുണ്ടായിരുന്ന മുല്ല പൂവ് ഒരു പിടി 50 രൂപ മുതല്‍ 60 വരെയാണ് ഇപ്പോള്‍ വില. വരുന്ന ദിവസങ്ങളില്‍ ഇനിയുംവിലയേറും. ജമന്തി, വാടമുല്ല എന്നിവയ്ക്കും വന്‍ഡിമാന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: