തൊടുപുഴ: അടിയന്തിര സാഹചര്യത്തില്‍ 101 ലേക്ക് വിളിക്കുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഉരുണ്ടുകളിക്കുന്നു. വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അത് അറിഞ്ഞാല്‍ മാത്രമെ വരുകയൊള്ളോ എന്ന് ചോദിച്ച് ദേഷ്യപ്പെടാറുള്ളതായും ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. ഫയര്‍ഫോഴ്‌സിന്റെ സേവനത്തിനായി വിളിക്കുന്നവര്‍ അപായത്തെ കുറിച്ച് പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. വിവരങ്ങള്‍ നല്‍കിയാല്‍ തങ്ങളുടെമേല്‍ നടപടികള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ഭയന്നാണ് ഫോണ്‍ വിളിക്കുന്നവര്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നതെന്നാണ് വിവരം. അതേ സമയം ഫോണ്‍ വിളിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് അറിയുന്നതിനും അപായ സ്ഥലത്ത് എത്തിച്ചേരുന്നതിനുമാണ് വിവരങ്ങള്‍ സാധാരണ ഗതിയില്‍ ശേഖരിക്കുന്നത്. നല്‍കുന്ന വിവരം ശരിയാണെങ്കില്‍ ഇവരെ പിന്നീട് ബുദ്ധിമുട്ടിക്കാറില്ല എന്നതാണ് സത്യം. വിളിക്കുന്ന ആളുടെ അല്ലെങ്കില്‍ സേവനം ആവിശ്യമുളള ആളുടെ ഫോണ്‍ നമ്പറും അഡ്രസുമാണ് ശേഖരിച്ച് ബുക്കില്‍ എഴുതി സൂക്ഷിക്കുന്നത്. ഇത് നല്‍കാന്‍ തയ്യാറാകാതെ പലരും മോഷമായി പെരുമാറുന്നതായാണ് വിവരം. അതേ സമയം വേനല്‍ കടുത്തതോടെ നില്‍ക്കാന്‍ നേരമില്ലാതെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പായുന്നത്. ആടോ, പശുവോ കിണറ്റില്‍ പോയാലും തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടായാലും സഹായത്തിനായി ഓടി എത്തുന്നത് ഫയര്‍ഫോഴ്‌സാണെന്ന് മറക്കരുത്. സമീപത്തെ വീട്ടിലോ പറമ്പിലോ തീപിടിച്ചാല്‍ ചിലപ്പോള്‍ വിളിക്കുന്നത് സമീപവാസികളാകാം ഇവരുടെ അഡ്രസ് വാങ്ങുന്നത് അവിടെ എത്തുന്നതിനാണ് എന്നും അധിക്യതര്‍ പറയുന്നു. ഇതോടൊപ്പം കബളിപ്പിക്കാനായും പലരും വിളിക്കാറുണ്ട്. ക്യത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മാത്രമെ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനാകു എന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നു. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, ഇടുക്കി, പീരുമേട്, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമായിട്ടുള്ളത്.
















