പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കക്കും വിജയം. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയെയും റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ് ബര്ഗിനെയുമാണ് പിഎസ്ജിയും ബെനഫിക്കയും കീഴടക്കിയത്. പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബെനഫിക്ക ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിജയം സ്വന്തമാക്കിയത്. ഹോസെ മൊറീഞ്ഞോയെ മാറ്റി ഗസ് ഹിഡിങ്ക് ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ടീം നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്.
ചെല്‍സിക്കെതിരായ മത്സരത്തില്‍ ആതിഥേയരായ പിഎസ്ജിക്കുതന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ചെല്‍സിയേക്കാള്‍ മുന്നിട്ടുനിന്നു. കളിയുടെ 65 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ പിഎസ്ജി ചെല്‍സി പായിച്ചതിനേക്കാള് ഇരട്ട ഷോട്ടുകള്‍ തൊടുക്കുകയും ചെയ്തു. 20 തവണയാണ് അവര്‍ ലക്ഷ്യം വെച്ചത്. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും വലയില്‍ കയറിയത് രണ്ടെണ്ണം മാത്രം. ചെല്‍സി ഗോളി കുര്‍ട്ടോയിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. കളിയുടെ 39-ാം മിനിറ്റില്‍ സ്വീഡിഷ് നായകനും സൂപ്പര്‍താരവുമായ സ്ലാറ്റന് ഇബ്രാഹിമോവിച്ചാണ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കോര്‍ണറിനൊടുവില്‍ ബോക്സില്‍ ലഭിച്ച പന്ത് ജോണ്‍ ഒബി മിക്കല്‍ പായിച്ച കരുത്തുറ്റ വലംകാലന്‍ഷോട്ട് പിഎസ്ജി വലയില്‍ കയറിയതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയിലും പിഎസ്ജിയുടെ ആധിപത്യമായിരുന്നു. മധ്യനിരയില്‍ കളംനിറഞ്ഞു കളിഞ്ഞ ഏയ്ഞ്ചല്‍ ഡി മരിയ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചുനല്കിയതെങ്കിലും ലൂക്കാ മൗറയും ഇബ്രാഹിമോവിച്ചും അവയെല്ലാം തുലച്ചുകളഞ്ഞു.
ഇതിനിടെ ഡി മരിയയുടെ ഒന്ന് രണ്ട് ഷോട്ടുകളും ചെല്‍സി ഗോളി വിഫലമാക്കി. 74-ാം മിനിറ്റില്‍ ലൂക്കാ മൗറക്ക് പകരം എഡിസണ് കവാനി ഇറങ്ങിയതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത കൈവന്നു. നാല് മിനിറ്റിനുശേഷം കവാനി ടീമിന്റെ വിജയഗോള്‍ നേടുകയും ചെയ്തു. ഏഞ്ചല്‍ ഡി മരിയ കൊടുത്ത സ്ളൈഡിങ് പാസ്സാണ് കവാനി ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. മാര്‍ച്ച് ഒന്‍പതിനാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാംപാദ മത്സരം. ഈ മത്സരത്തില്‍ ഒരു എവേ ഗോളിന്റെ ആനുകൂല്യവുമായാണ് ചെല്‍സി കളിക്കാനിറങ്ങുന്നത്. ഈ കളിയില്‍ 1-0ന് ജയിച്ചാലും ചെല്‍സി എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറിലെത്തും.
മറ്റൊരു മത്സരത്തില്‍ ബെനഫിക്ക ഇഞ്ചുറി സമയത്ത് നേടിയ ഗോളിനാണ് സെനിത്തിനെ കീഴടക്കിയത്. ഇഞ്ച്വറി ടൈമില്‍ യൊനാസ് ഒളിവേരയാണ് ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. തൊണ്ണൂറാം മിനിറ്റില്‍ സെനിത്തിന്റെ ക്രിസിറ്റോ ചുവപ്പ് കണ്ട് പുറത്തായ ഉടനെയായിരുന്നു ഒരു ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ യൊനാസ് സെനിത്ത് വല ചലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: