സ്വന്തംലേഖകന്‍
കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹരജി തളളിക്കൊണ്ട് കോടതി നിരത്തിയ വാദങ്ങള്‍ സിപിഎം കേസിന്റെ ആദ്യഘട്ടം തൊട്ട് ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളളയാണെന്ന് തെളിയിക്കുന്നതായി. കൊലപാതകം നടന്ന നിമിഷം തൊട്ട് കേസില്‍ ജയരാജന് പങ്കുണ്ടെന്നുളള സംഘപരിവാര്‍ സംഘടനകളുടെ അഭിപ്രായം ശരിവെയ്‌ക്കുന്നതു കൂടിയായി കോടതി വിധി. പ്രധാനമായും സിപിഎം ഉന്നയിച്ച രണ്ട് ആരോപണങ്ങള്‍ അതേപടി കോടതി തളളിയത് സിപിഎമ്മിന് ഇരട്ട പ്രഹരമായി മാറുകയും ചെയ്തു.
2015 മാര്‍ച്ച് 4ന് കേസ് സിബിഐ ഏറ്റെടുത്തതു മുതല്‍ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്ന് രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലാണ് കേസില്‍ സിബിഐ അന്വേഷണത്തിനും യുഎപിഎ ചുമത്തപ്പെടാനും കാരണം എന്നായിരുന്നു. സിബിഐയെ കൊണ്ടു വന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ രാഷ്‌ട്രീയ ഇടപെടലാണെന്നും കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും തമ്മിലുളള ഒത്തുകളിയാണെന്നുമായിരുന്നു പാര്‍ട്ടിയുടെ ആരോപണം. മാത്രമല്ല ജയരാജനെ കളളക്കേസില്‍ കുടുക്കുകയാണെന്നുളള ആരോപണവും ആദ്യഘട്ടം തൊട്ട് സിപിഎം ഉന്നയിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ വാദമുഖങ്ങള്‍ ഒന്നൊന്നായി തളളുന്നതായി. സിബിഐ ജയരാജനെ പ്രതിചേര്‍ത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും രാഷ്‌ട്രീയക്കാരന് പ്രത്യേക പരിഗണനയില്ലെന്നും പ്രതിയുടെ പദവി പരിഗണിക്കാനാവില്ലെന്നും അക്രമത്തില്‍ ഒരാള്‍ മരിച്ചോ ആയിരം പേര്‍ മരിച്ചോയെന്ന് നോക്കിയല്ല കേസില്‍ യുഎപിഎ ചുമത്തുന്നതെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജയരാജനൊഴികെ മറ്റാര്‍ക്കും കൊല്ലപ്പെട്ട മനോജിനോട് വിരോധമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് സിബിഐയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് എന്നത് സിപിഎം നടത്തിയ ആരോപണങ്ങളും കളള പ്രചരണങ്ങളുമെല്ലാം പച്ചക്കളളമായിരുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്‌ട്രീയ ഇടപെടലാണെന്ന സിപിഎം അഭിഭാഷകരുടെ വാദങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാതെയാണ് ജയരാജന്റെ ജാമ്യ ഹരജി ഡിവിഷന്‍ ബെഞ്ച് തളളിയത്. ആര്‍എസ്എസ് നേതൃത്വം ബിജെപി ദേശീയ പ്രസിഡണ്ട് അമിത്ഷായ്‌ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തതെന്നും മറ്റും കഴിഞ്ഞ ദിവസം വ്യാപകമായ കുപ്രചരണങ്ങള്‍ സിപിഎം മുഖപത്രവും മറ്റ് ചില മാധ്യമങ്ങളും സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തുകയുണ്ടായി. എന്നാല്‍ ഇതെല്ലാം ആസൂത്രിതമായി നേതാവിനെ രക്ഷിക്കാനുളള സിപിഎം നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നു കൂടി കോടതിയുടെ കണ്ടെത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ജയരാജന്റെ ഏറ്റവും അടുത്ത അനുയായിരുന്നുവെന്നും ഇയാളെ ഉപയോഗിച്ച് ജയരാജന്‍ മനോജിനെ വകവരുത്തുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇതും കോടതി പരാമര്‍ശത്തോടെ ശരിവെച്ചിരിക്കുകയാണ്.
കൂടാതെ എല്ലാ കാലത്തും കണ്ണൂരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി രാഷ്‌ട്രീയ ശക്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അധികാരം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിച്ചും തങ്ങള്‍ക്കനുകൂലമാക്കി മാറ്റി രക്ഷപ്പെട്ടുവന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും ജയരാജന് ജാമ്യം നിഷേധിച്ചു കൊണ്ടുളള ഹൈക്കോടതി പരാമര്‍ശങ്ങള്‍ കനത്ത തിരിച്ചടിയായി മാറി.
2014 സെപ്തംബര്‍ 1ന് രാവിലെ 11ന് മനോജ് സഞ്ചരിച്ച ഓമ്‌നി വാനിനു നേരെ കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് സിപിഎം സംഘം ബോംബേറിഞ്ഞു മനോജിനെ വെട്ടികൊല്ലുകയായിരുന്നു. സിബിഐ തിരുവനന്തപുരം യൂനിറ്റിലെ എസ്പി ജോസ്‌മോഹന്‍, ഡിവൈഎസ്പി ഹരിഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്. 16 അംഗ കൊലയാളികളടക്കം 19പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.പിന്നീട് ജയരാജനുള്‍പ്പെടെ 6 പ്രതികളെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തി സിബിഐ പ്രതി ചേര്‍ത്തു. 20 പ്രതിയായ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെടാതിരുന്ന ജയരാജന്‍ സിബിഐ രണ്ടു തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഹാജരാകാതെ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. രണ്ടു തവണയും കോടതി ജാമ്യ ഹരജി തളളി. ഇതിനു ശേഷം ജനുവരി 21 ന് 25-ാംപ്രതിയായി പി.ജയരാജനെ സിബിഐ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് വീണ്ടും ജാമ്യത്തിനായി തലശ്ശേരി കോടതിയില്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും ഹരജി തളളിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.
















