തൊടുപുഴ: പരേതനായ പ്രൊഫ. സിസി ജേക്കബിന് സ്വന്തം ഇടവകയായ എള്ളുമ്പുറം സി എസ് ഐ പള്ളി സെമിത്തിരേയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ ജേക്കബ് നല്‍കിയ മാനനഷ്ടകേസില്‍ ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ് വിധി പ്രസിതാവിച്ചു. സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വ്വകേരള മഹായിടവകയുടെ സ്ഥാപക പ്രവര്‍ത്തകനും, സഭയുടെ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി എന്നീ നിലകളിലും, മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് ചരിത്രവിഭാഗം അദ്ധ്യക്ഷന്‍, എം ജി യൂണിവേഴിസിറ്റി സിന്‍ഡിക്കേറ്റ് അംഗം, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ വിവിധ നിലകളില്‍ സഭയിലും പൊതുസമൂഹത്തിലും ആദരിക്കപ്പെട്ടിരുന്ന സി സി ജേക്കബിനെ സഭയില്‍ നിന്ന് ബിഷപ്പ് പുറത്താക്കിയത്. ഈ നടപടി സാമാന്യ നിഷേവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ഡിസംബര്‍ 23ല്‍ വിധിച്ചിരുന്നു. ഇതിനെതിരെ ബിഷപ്പ് നല്‍കിയ അപ്പീല്‍ പാലാ സബ് കോടതി ചെലവ് സഹിതം തള്ളി. കോടതിയുടെ ഉത്തരവ് അനുസരിക്കാതിരുന്ന ബിഷപ്പിന്റെ നടപടിയില്‍ നിവൃത്തി ലഭിക്കേണ്ടതിന് വീണ്ടും കോടതിയെ സമീപിച്ച സിസി ജേക്കബ് 2013 ഒക്ടോബര്‍ 5ന് രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. വിവരം
ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അനേകം സഭാവിശ്വാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കുവാന്‍ അനുവദിച്ചു. എന്നാല്‍ കുടുംബകല്ലറയില്‍ അടക്കുവാന്‍ പാടില്ലെന്നും, പട്ടക്കാര്‍ പളളിയ്‌ക്കുള്ളില്‍ ആചാരവസ്ത്രമണിഞ്ഞ് ശുശ്രൂഷ നടത്താന്‍ പാടില്ലെന്നും, ഇതുപോലും ബിഷപ്പിന്റെ ഒരു ഔദാര്യം മാത്രമാണ്, അവകാശമല്ല എന്നും അറിയിച്ചു. പരേതനെയും ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളേയും കരുതിക്കൂട്ടി അപമാനിക്കുവാനും പൊതുജനമദ്ധ്യത്തില്‍ താഴ്‌ത്തിക്കെട്ടാനും മാത്രമായി മുന്നോട്ടുവച്ച ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് കുടുംബാംഗങ്ങള്‍ തീരുമാനമെടുക്കുകയും വീട്ടുവളപ്പില്‍ സംസ്‌കാരം ഒക്ടോബര്‍ 6ന് അനേകമാളുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയും 2016 ജനുവരി 29ന് വിധി പ്രസ്താവിക്കുകയും ചെയ്തു. ബിഷപ്പ് പുറപ്പെടുവിച്ച മുടക്ക് കല്‍പ്പന അസാധുവായി കോടതിവിധിച്ചിരിക്കെ ഒരു സഭാംഗത്തിന് ലഭിക്കേണ്ട എല്ലാ അവകാശങ്ങള്‍ക്കും പരേതന്‍ അര്‍ഹനായിരുന്നു. ഉത്തരവിലെ ഭാഗങ്ങള്‍: ഒരു ഡയോസിസിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ല. പരേതരുടെ കുടുംബക്കല്ലറയില്‍ ആദരപൂര്‍വ്വം മതാചാരപ്രകാരം സംസ്‌കരിക്കുവാന്‍ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നത് എല്ലാ മാനുഷികമൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ നടപടി തെറ്റായുള്ളതും സിസി ജേക്കബിന്റെ അവകാശങ്ങളുടെയും വിശേഷ ആനുകൂല്യങ്ങളുടെയും ലംഘനവുമാണ്. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്.
ഒരാളുടെ മരണത്തോടുകൂടി എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിക്കേണ്ടതാണ്;പരേതാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത് ഏതൊരാളുടെയും കടമയാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ബിഷപ്പും ഇടവക വികാരിയും മാനനഷ്ടത്തിന് പരിഹാരമായി 995000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്‌ക്കും രണ്ട് മക്കള്‍ക്കും നല്‍കുവാന്‍ കോടതി വിധിച്ചു.
















