ന്യൂദല്‍ഹി: വന്‍കിട ഫാക്ടറികളില്‍ നിന്നും 118 നഗരസഭകളില്‍ നിന്നുമുള്ള മലിനജലമാണ് ഗംഗയെ മലിനീകരിക്കുന്ന പ്രധാന ഉറവിടങ്ങളെന്ന് ജലവിഭവ, ഗംഗാ ശുചീകരണമന്ത്രി ഉമാഭാരതി പറഞ്ഞു. ഗംഗക്ക് സമീപമുള്ള 1600 ഗ്രാമങ്ങളില്‍ നിന്നും നദിയിലേക്ക് ഒഴുകുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാനാണ് മുന്‍ഗണന നല്‍കുന്നത്.
ഗംഗാ ശുചീകരണം സംബന്ധിച്ച് ഉമാ ഭാരതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 1000 പഞ്ചായത്ത് തലവന്‍മാര്‍ പങ്കെടുത്തു. ഇത് സംബന്ധിച്ചുള്ള എംഒയുവിലും ഒപ്പുവെച്ചു. ഉമാഭാരതിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിതന്‍ ഗഡ്കരി, സ്മൃതി ഇറാനി, ചൗധരി ബീരേന്ദ്ര സിങ് എന്നിവരും സംബന്ധിച്ചു.
അഞ്ച് ഗ്രാമങ്ങള്‍ വീതം സഹകരിച്ചാണ് ഗംഗാ ശുചീകരണ പദ്ധതി നടപ്പാക്കുന്നത്. ഗംഗയിലേക്ക് എത്തുന്ന മലിനജലവും മാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനായി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. വരും മാസങ്ങളില്‍ ആയിരക്കണക്കിന് ശൗചാലയങ്ങളും ഗ്രാമങ്ങളില്‍ നിര്‍മ്മിക്കും.
കേന്ദ്ര ഗ്രാമീണമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശ്മശാനങ്ങളും നിര്‍മ്മിക്കുമെന്നും ഉമാഭാരതി യോഗത്തില്‍ പറഞ്ഞു.
നഗരവത്ക്കരണവും വ്യവസായങ്ങളുമാണ് ഗംഗയെ മലിനമാക്കുന്നതെന്നും ഗ്രാമങ്ങളാല്ലായെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗംഗയെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതിലൂടെയുള്ളവരുമാനം ഗ്രാമീണര്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
















