പയ്യന്നൂര്‍: ഹൈദരാബാദിലെ ദളിത് യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കാസര്‍കോട് നിന്ന് കഴിഞ്ഞദിവസം ആരംഭിച്ച വിമോചന യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ പയ്യന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുഖവും വേദനയുമുണ്ട്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സംഭവത്തെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള പ്രചരണായുധമാക്കി മാറ്റുകയാണ്. ബിജെപിയെ കുറ്റപ്പെടുത്താന്‍ നടത്തുന്ന ഇത്തരം നീക്കം രാഷ്‌ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. ഇതിന് മുമ്പ് എട്ട് വിദ്യാര്‍ത്ഥികള്‍ ഇതേ കാമ്പസ്സില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്നൊന്നും ഇവരാരും പ്രതിഷേധിക്കാന്‍ പോലും തയ്യാറായിട്ടില്ല. സാധാരണ രീതിയിലുള്ള എഴുത്തുകുത്തുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇല്ലാക്കഥകള്‍ കോര്‍ത്തിണക്കിയുള്ള രാഷ്‌ട്രീയ ഗൂഡാലോചന മോദി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാറുകയാണ്.
ദളിത് പഡനത്തെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസ്സിനോ സിപിഎമ്മിനോ യാതൊരു അര്‍ഹതയുമില്ല. പട്ടികജാതി കമ്മീഷണര്‍ തന്നെ കേരളത്തില്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ പീഡനം അനുഭവിക്കുകയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഐജി തന്നെ പട്ടികജാതിക്കാരനായതിനാല്‍ ജീവിക്കാനാവുന്നില്ലെന്ന് സ്വയം വിളിച്ചു പറയുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. പട്ടികജാതിക്കാരനായതിന്റെ പേരില്‍ മാത്രം സീറ്റ് നിഷേധിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സവര്‍ണ-അവര്‍ണ വിഭാഗീയത ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും. നീതിയാണ് ആവശ്യം. ഹൈദരാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു കഴിഞ്ഞു. കുടിലതന്ത്രങ്ങള്‍ ഒരിക്കലും വിലപ്പോവില്ല. കേന്ദ്ര വനാവകാശ നിയമം നടപ്പിലാക്കാന്‍ തയ്യാറാവാതെ ഊരു വികസനത്തിന് നല്‍കിയ പണം മുഴുവന്‍ ചെലവാക്കാതെ ലാപ്‌സാവുകയായിരുന്നു.
കേരളത്തില്‍ രാഷ്‌ട്രീയ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ഒത്തുചേര്‍ന്ന് ബിജെപിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കാണിക്കുന്നത്. പശ്ചിമബംഗാളില്‍ രണ്ടുപേരും ഒന്നായിക്കഴിഞ്ഞു. കേരളത്തിലും ആസന്നഭാവിയില്‍ തന്നെ ഇവര്‍ രണ്ടും ഒന്നാവുമെന്നും കുമ്മനം പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സംഭവം ബിജെപിയെ ബാധിക്കില്ല. ആര്‍ക്കും ആരെയും കേസില്‍പ്പെടുത്താം. വിധി വരുന്നതുവരെ അത് ആരോപണം മാത്രമാണ്. രാഷ്‌ട്രീയ പ്രേരിതമാണ് വെള്ളാപ്പള്ളിക്കെതിരായ കേസെന്നും ഉന്മൂലന രാഷ്‌ട്രീയമാണ് സര്‍ക്കാര്‍ പയറ്റുന്നതെന്നും ആദര്‍ശ രാഷ്‌ട്രീയം ആഗ്രഹിക്കാത്ത മുന്നണികള്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അക്രമരാഷ്‌ട്രീയം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും എത്രകാലം പി.ജയരാജന്‍ ഒളിച്ചുകളിക്കുമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒത്തുകളിക്കുകയാണ്. രണ്ടു വര്‍ഷത്തിന് ശേഷം പിണറായിക്കെതിരെ അപ്പീല്‍ പോയത് വേഷം കെട്ടലാണ്. ലാവ്‌ലിന്‍ കേസില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സത്യസന്ധമായി കോടതിയില്‍ വാദിക്കുകയാണ് വേണ്ടത്. യുഡിഎഫ് സര്‍ക്കാറിന്റെ പുതിയ നീക്കം പൊറാട്ടുനാടകമാണ്. രണ്ടുകൂട്ടരും അഴിമതിക്കാര്യത്തില്‍ കാലങ്ങളായി രഹസ്യ ബന്ധത്തിലാണ്. ഇത് രാഷ്‌ട്രീയബന്ധമായി മാറുകയാണ്. ബാര്‍, സരിത കേസുകളിലും ഇതാണ് കണ്ടതെന്നും കുമ്മനം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എം.പി.ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി.കെ.രമേശന്‍ മാസ്റ്റര്‍, എന്‍.കെ.മുരളി എന്നിവരും പങ്കെടുത്തു.
















