തലശ്ശേരി: തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്റെ അസാന്നിദ്ധ്യത്തില്‍ തലശ്ശേരി മുനിസിപ്പല്‍ ഭരണം ത്രിശങ്കുവിലായി. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി വധക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെര്‍മാനാക്കിയതിന്റെ തിക്തഫലം നഗരസഭാ ഭരണത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. കൃത്യസമയത്ത് കൗണ്‍സില്‍ യോഗം ചേരാനോ ഗൗരവതരമായ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാനോ നഗരസഭയ്‌ക്ക് കഴിയുന്നില്ല. ഏറെ ദിവസങ്ങളായി പുതിയ ബസ്സ്റ്റാന്റിലെ ഹൈ മാക്‌സ് ഉള്‍പ്പെടെയുള്ള തെരുവുവിളക്കുകള്‍ അണഞ്ഞുകിടക്കുകയാണ്. കൂടാതെ വളരെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും തീരുമാനമെടുക്കാനും ഭരണ സമിതിക്ക് കഴിയുന്നില്ല. നഗരസഭായോഗം വിളിച്ചുചേര്‍ക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിയാത്ത സ്ഥിതി വിശേഷം സംജാതമായതോടെ വികസന പ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്.
ഫസല്‍ കൊലക്കേസിന്റെ ഭാഗമായി പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് സിപിഎം ഇരുവരെയും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മത്സരിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ നാമനിര്‍ദ്ദേശ പത്രിക നല്‍കുകയും വിജയിക്കുകയും ചെയ്ത ഇരുവരെയും ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുകയും ചെയ്തു. കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കുകയും കാരായി ചന്ദ്രശേഖനെ തലശ്ശേരി നഗരസഭാ ചെയര്‍മാനാക്കുകകയും ചെയ്തതോടെ രണ്ട് ജനകീയ സഭകളും നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്.
















