യുവതികള്‍ക്ക് ശബരിമല ദര്‍ശനം അനുവദിക്കുന്നതിനെപ്പറ്റി സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞപ്പോഴേ തുടങ്ങി കാക്കത്തൊള്ളായിരം ചാനലുകളിലും പൊരിഞ്ഞ മാദക ചര്‍ച്ച. സീറോ ഡിഗ്രിയിലും താഴെ റേറ്റിങ് ഉള്ള ഒരു ചാനലിലേക്ക് ചുമ്മാതൊന്ന് എത്തിനോക്കിയപ്പോള്‍ അവതാരകനായ ഊശാന്താടി വഴിവാണിഭക്കാരന്‍ ആളെ വിളിച്ചുകൂട്ടുന്നതുപോലെ ബഹളംകൂട്ടി പരിപാടിയിലേക്ക് പ്രേക്ഷകരെ കെണിവച്ചുപിടിക്കുകയാണ്.
വിഗ്രഹമോഷ്ടാവ് പാറശ്ശാല പാച്ചന്‍ കക്കാന്‍ പോയതുകൊണ്ടും ബംഗ്ലാദേശുകാരന്‍ ജിഹാദി ജോണ്‍ ഇന്ത്യന്‍ പൗരത്വത്തിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ പോയതിനാലും ചര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടു. ലേഖകന്‍ മറ്റൊരു ചാനലിലെ ‘തമ്മില്‍ തല്ലിക്കല്‍’ ചര്‍ച്ച ശ്രദ്ധിച്ചപ്പോള്‍ അവിടെ സാഹിത്യത്തിലെ ന്യൂനപക്ഷ സംവരണക്കാരി സഹാറാ ജോണ്ടിസ്, ബിരിയാണിക്കുവേണ്ടി എഴുതുന്ന കെ.പി.റഹ്മത്തുണ്ണി, അമ്പലത്തില്‍ പോവില്ലെങ്കിലും മൂക്കറ്റം പായസം കുടിക്കുന്ന സഖാവ് ഗദാകരന്‍, പേരില്ലാത്ത ഒരു മാവോയിസ്റ്റ് തീവ്രവാദി എന്നിവര്‍ വെട്ടുകത്തിയും കോടാലിയുമായി സമാധാന ചര്‍ച്ച നയിക്കുന്നത് കണ്ടു; എങ്കിലും ‘ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെന്തുകാര്യം’ എന്ന സഹാറാ ജോണ്ടിസിന്റെ ചോദ്യത്തോട് എല്ലാവരും യോജിച്ചു.
പ്രേക്ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച് അവതാരക-ചര്‍ച്ചാത്തൊഴിലാളികള്‍ സുഖമായി ഉറങ്ങാന്‍ പോയപ്പോള്‍ ലേഖകന്‍ ഓര്‍ത്തത് ഇതാണ്: ശബരിമലയിലെ സന്നദ്ധ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും തുടര്‍ച്ചയായ ഇരുപത്തേഴ് കൊല്ലമുള്‍പ്പെടെ മുപ്പതോളം തവണ മല ചവിട്ടുകയും ചെയ്ത ഒരാളാണ്. അടുത്തിടെ അന്തരിച്ച ഭാര്യാപിതാവാകട്ടെ അറുപതിലേറെ തവണ മല ചവിട്ടുകയും നൂറുകണക്കിന് കന്നി അയ്യപ്പന്മാരെ മല ചവിട്ടിക്കുകയും ചെയ്ത പുണ്യാത്മാവായിരുന്നു. അപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് ആരാണ്? ദന്തഗോപുരവാസികളായ കാളീശ്വരം രാജും ഏതോ ഒരു അഡ്വക്കേറ്റ് രശ്മിയുമോ? കുര്‍ബാനയും നിസ്‌കാരവുമായി നടക്കുന്ന സാറാ ജോസഫും ഫക്രുദ്ദീനും എം.എ.ബേബിയുമോ? അമ്പലത്തില്‍ പോകാത്ത ജി.സുധാകരനും ഹിന്ദുവിദ്വേഷം പരത്തുന്ന കുറെ കമ്മ്യൂണിസ്റ്റ് ക്രിസ്ത്യന്‍ ചാനലുകളുമോ? അതോ, ഈ മണ്ഡലകാലത്തും മറ്റു തിരക്കുകള്‍ മാറ്റിവച്ച് ഉരിയരി പിരിച്ചും കടം വാങ്ങിയും ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിത്യേന മൂന്നുനേരവും അന്നദാനം നല്‍കിയ ഈയുള്ളവനെപ്പോലുള്ള അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരോ?
മിസ്റ്റര്‍ കാളീശ്വരം രാജ്, സാറാ ജോസഫ്, മറ്റു പ്രഭൃതികളേ! നിങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരുപാട് നിഷ്‌കാമകര്‍മികളായ മനുഷ്യരുടെ അധ്വാനവും വിയര്‍പ്പുംകൊണ്ടാണ് ഓരോ ശബരിമല തീര്‍ത്ഥാടന കാലവും സുഗമമായി കടന്നുപോവുന്നത്. അല്ലാതെ വായിലെ നാക്കും കീശയിലെ കാശുമായി വല്ലവന്റെയും ചാനലില്‍ വന്നിരുന്ന് വാചാടോപം നടത്തുന്ന നിങ്ങളെപ്പോലുള്ളവരുടെ വാചകക്കസര്‍ത്തു കൊണ്ടല്ല, അതുകൊണ്ട് ‘മാനാഭിമാനം’ എന്ന വാക്കില്‍ തെല്ലെങ്കിലും വിശ്വാസമുണ്ടെങ്കില്‍ തീര്‍ത്ഥാടനപാതയിലെ രണ്ട് കക്കൂസെങ്കിലും വൃത്തിയാക്കി ഭക്തരെ സഹായിച്ചിട്ടുമാത്രം ഇത്തരം ചര്‍ച്ചകളില്‍ മേലില്‍ പങ്കെടുക്കുക.
ശബരിമലയിലെ ആചാരങ്ങള്‍ എന്നുതുടങ്ങിയതാണെന്ന് കൃത്യമായി പറയാന്‍ കഴിവുള്ള ആരും ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പരമ്പരാഗത വിശ്വാസങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റൊരു പോംവഴിയും കരണീയമല്ല. ചില ആചാരങ്ങള്‍ കാലത്തിനൊത്തു പരിഷ്‌കരിച്ചുവെന്നു കരുതി എല്ലാം അപ്പാടെയങ്ങു മാറ്റാമെന്നു വിചാരിക്കുന്നത് ബാലിശമാണ്. സ്ത്രീകള്‍ മലചവിട്ടരുതെന്ന് അയ്യപ്പന്‍ കല്‍പ്പിച്ചിട്ടില്ല. പകരം, കൗമാര-യൗവ്വന കാലഘട്ടത്തിലെ ചെറിയൊരടിവേളയില്‍മാത്രം അവര്‍ മലചവിട്ടരുതെന്നേ അദ്ദേഹം നിഷ്‌കര്‍ഷിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ശരംകുത്തിയില്‍ ഇന്നും ശരങ്ങള്‍ കുന്നുകൂടുന്നതും മാളികപ്പുറത്തമ്മ മംഗല്യഭാഗ്യമില്ലാതെ കഴിയുന്നതും. നാളിതുവരെ പാലിച്ചുപോന്ന പവിത്രവും മനോഹരവുമായ ആ സങ്കല്‍പ്പം മാറ്റണമെന്നു വാശിപിടിക്കുന്നവര്‍ നാളെ ഇരുമുടിക്കെട്ടിനുപകരം വാനിറ്റിബാഗ് മതിയെന്ന് അലമുറയിട്ടാല്‍ അതും വകവച്ചുകൊടുക്കണമല്ലോ ഇക്കണക്കിന്?
ശബരിമലയുടെ കാര്യത്തില്‍ അവസാന വാക്ക് അയ്യപ്പഭക്തരും പെരിയ സ്വാമിമാരും ഹൈന്ദവ സംഘടനകളും തന്ത്രിയും ദേവസ്വം ബോര്‍ഡും മാത്രമാണ്; അല്ലാതെ സുപ്രീംകോടതിയല്ല.
നാളിതുവരെ ഭഗവാനും ഭക്തര്‍ക്കും ക്ഷേത്രത്തിനും വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്യാമെങ്കില്‍ ഇനിയുള്ളവ ചെയ്യാനും അവര്‍ക്കറിയാം. അതിന് അരുന്ധതിറോയിയെപ്പോലുള്ളവരുടെ അഭിപ്രായം ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് ചാനലായാലും ക്രൈസ്തവ ചാനലായാലും സുപ്രീംകോടതിയായാലും ശരി, ഇത്തരം കാര്യങ്ങളില്‍ ഒരു ലക്ഷ്മണരേഖ സൂക്ഷിക്കുന്നതു നന്നാണ്. കാരണം, ഇന്ത്യന്‍ ഭരണഘടനയും നീതി-നിയമവ്യവസ്ഥകളും രൂപംകൊള്ളുന്നതിനുമുമ്പ് നിലനിന്നുപോരുന്നവയാണ് ശബരിമലയിലെ ആചാരങ്ങള്‍ എന്നതുതന്നെ. മാത്രവുമല്ല, വേളാങ്കണ്ണിപ്പള്ളിയെക്കുറിച്ച് ഇടമറുക് കുടുംബം ഉന്നയിച്ച ആരോപണങ്ങളെപ്പറ്റിയോ ഹസ്രത്ത് ബാലിലെ തിരുകേശ വിവാദത്തെക്കുറിച്ചോ പെന്തക്കോസ്തുകാരന്‍ ആളെ പിടിക്കുന്നതിനെപ്പറ്റിയോ ചര്‍ച്ചചെയ്ത് തടികേടാക്കാന്‍ ഒരു കാളീശ്വരം രാജും ഇന്നേവരെ തുനിഞ്ഞിട്ടില്ലെന്ന പരമാര്‍ത്ഥവും മറക്കേണ്ട.
തുടര്‍ക്കഥ
കൊച്ചി രാജാവ് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണശേഖരം വിറ്റു നിര്‍മിച്ചതാണ് ഷൊര്‍ണൂര്‍-കൊച്ചി റെയില്‍പ്പാത. ആറന്മുള പാര്‍ത്ഥസാരഥിയായാലും ശ്രീപൂര്‍ണത്രയീശനായാലും ശ്രീപത്മനാഭനായാലും ശബരിമല അയ്യപ്പനായാലും നഷ്ടം സഹിക്കേണ്ടതും കോടതി കയറേണ്ട ഗതികേടും ഹിന്ദു ദൈവങ്ങള്‍ക്കുമാത്രം. നമ്മുടെ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും ലാക്കാക്കി ആരൊക്കെയോ എവിടൊക്കെയോ ഇരുന്ന് അജണ്ടകള്‍ തയ്യാറാക്കുന്നുവെന്നതല്ലേ സത്യം?
എം. സത്യേന്ദ്രന്‍
















