ഔഗാദൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാദൗഗുവിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ നടത്തിയ ചാവേറാക്രമണത്തില്‍ 22പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മുപ്പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 10 പേരുടെ മൃതദേഹം കണ്ടെത്തി. മന്ത്രിയുള്‍പ്പെടെ ഹോട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയ 120ലധികം പേരെ രക്ഷപ്പെടുത്തി. ഇവരില്‍ വിരാജ് എന്ന് പേരുള്ള ഭാരതീയനുമുണ്ടെന്നാണ് സൂചന. ഇയാളുടെ സുഹൃത്ത് ഗൗരവ് ഗാര്‍ഗാണ് തന്റെ കൂട്ടുകാരന്‍ വിരാജ് ഭീകരര്‍ ബന്ദികളാക്കിയവരില്‍ പെടുന്നുവെന്ന് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ അറിയിച്ചത്. ഇവരെ പിന്നീട് സൈന്യം മോചിപ്പിച്ചു.
സൈനിക നടപടിക്കിടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന് ഭീകരര്‍ തീയിട്ടതിനാല്‍ വിശദ പരിശോധനയ്‌ക്കു ശേഷമെ മരണസംഖ്യ വ്യക്തമാകൂയെന്ന് ബുര്‍ക്കിന ഫാസോ ആഭ്യന്തര മന്ത്രി സൈമണ്‍ കൊംപോര്‍ പറഞ്ഞു.
എല്ലാ ഭീകരരെയും വധിച്ചുവെന്നും നടപടികള്‍ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ഖ്വയ്ദ ഇസ്ലാമിക് മഗഹെര്‍ബ് എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘമാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഔഗാദൗഗു രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നാണ് ഹോട്ടല്‍.
ഹോട്ടലിന്റെ കഫേയിലായിരുന്നു ആദ്യം ആക്രമണമെന്നാണ് വിവരം. വിദേശികള്‍ കൂടുതലായി എത്തുന്നതാണ് കഫേ. ഹോട്ടലിലാകെ 147 മുറികളാണുള്ളത്. സൈനിക നടപടികള്‍ക്കായി ഫ്രഞ്ച് സൈന്യവും ഔഗാദൗഗുവിലെത്തി. മാലിയിലെ താവളത്തില്‍നിന്നാണ് ഫ്രഞ്ച് കമാന്‍ഡോകള്‍ എത്തിയത്. സമീപത്തെ ഹോട്ടലുകളും മറ്റു തന്ത്രപ്രധാന സ്ഥലങ്ങളും പരിശോധിച്ച ശേഷമാണ് നടപടി അവസാനിച്ചുവെന്ന് ഇന്നലെ ഉച്ചയോടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ബുര്‍ക്കിന ഫാസോയെങ്കിലും അധികാരം പിടിക്കാന്‍ അല്‍ഖ്വയ്ദ അടക്കമുള്ള ഭീകര സംഘടനകള്‍ ഏറെ നാളായി ശ്രമം തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായി ഇടയ്‌ക്കിടെ ആക്രമണങ്ങളും അരങ്ങേറാറുണ്ട്. മേഖലയില്‍ സമാനമായ അക്രമണം നടന്നത് കഴിഞ്ഞ നവംബറില്‍ മാലിയില്‍. ബമാകോയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















