കുറുപ്പംപടി: ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി കോടനാട് ആനക്കളരിക്ക് താഴ് വീണു. ഇതിന്റെ ഭാഗമായി ആനകളെ മാറ്റി തുടങ്ങി. ആറ് ആനകളില്‍ നാല് എണ്ണത്തിനെയാണ് ആദ്യഘട്ടത്തില്‍ മാറ്റിയത്. രണ്ടാനകളെ കൂടി ഇനി മാറ്റുവാനുണ്ട്. മലയാറ്റൂര്‍ വനം വകുപ്പ് ഓഫീസിന്റെ കീഴിലാണ് കോടനാട് ആനക്കളരി. വനം വകുപ്പിന്റെ തന്നെ കീഴിലുള്ള അഭയാരണ്യത്തിലേക്കാണ് അനകളെ മാറ്റിയത്. രണ്ടാനകള്‍ക്ക് മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ മാറ്റാത്തത്. ആനക്കളരി പൂട്ടുന്നതിന്റെ ആദ്യഘട്ടമെന്നോണം മ്ലാവ്, മാന്‍ എന്നിവയെ നേരത്തെ തന്നെ അഭയാരണ്യത്തിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ പ്രമുഖ ആന പരിശീലന കളരിയാണ് കോടനാട്. ഒരേ സമയത്ത് ഇരുപതോളം ആനകള്‍ വരെയുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ അറ് ആനകളാണുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്താണ് കോടനാട് ആനക്കളരി നിര്‍മ്മിച്ചത്. ഇതിനോടകം തന്നെ നൂറ് കണക്കിന് ആനകളെ ഇവിടെ പരിശീലിപ്പിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ നിന്ന് നാട്ടിന്‍ പുറങ്ങളിലെത്തുന്നതും, അപകടത്തില്‍ പെടുന്നതുമായ ആനകളെയാണ് ഇവിടെ എത്തിച്ചിരുന്നത്.
പെരിയാറിന്റെ തീരത്തെ ഗജ വിസ്മയം കാണുവാന്‍ സ്വദേശിയരും, വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ പരിശീലന കളരിയില്‍ നിന്ന് ആനകളെ കൊണ്ടു പോകുന്നതോടെ ഈ പ്രദേശം തന്നെ വിജനമാകും. ഇതോടെ ഇന്ത്യയിലെ ആന പരിശീലന കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് കോടനാട് എന്ന നാമവും ഇതോടെ അപ്രത്യക്ഷമാകും.
ആനക്കളരിയിലേയ്‌ക്കുള്ള സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തട്ടിക്കൂട്ടിയവരാണ് വെട്ടിലാകുന്നത്. കോടനാട് ആനക്കളരിക്ക് ഉള്ളില്‍ വരെ കച്ചവടം നടത്തിയിരുന്നവര്‍ നിരവധിയാണ്. ബാങ്ക് ലോണെടുത്ത് സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച വരും ഇക്കൂട്ടത്തിലുണ്ട്. മറ്റ് മൃഗങ്ങളെ കൊണ്ടുപോയി എങ്കിലും ആനകളെ കോടനാട് തന്നെ നിലനിര്‍ത്തണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
കപ്രിക്കാട് അഭയാരണ്യത്തില്‍ ആനകളെ പരിരക്ഷിക്കുന്നതിനുള്ള യാതൊരു സൗകര്യവും ഇല്ലെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇന്ന് രാവിലെ കോടനാട് വനം വകുപ്പ്ഓഫീസിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ പത്തിനാണ് പ്രതിഷേധ മാര്‍ച്ച്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ പാര്‍ക്കും കളിയുപകരണങ്ങളും ഉപയോഗശൂന്യമായി. ലക്ഷക്കണക്കിന് രൂപയാണ് ഇതോടെ നശിക്കുന്നത്.
എന്നാല്‍ അഭയാരണ്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനാലാണ് ആനകളെ ഇവിടേക്ക് എത്തിക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
















