അടിമാലി: അഞ്ചുനാട്ടിലെ കരിമുട്ടി വെള്ളച്ചാട്ടം കാണാന്‍ വിനോദസഞ്ചാരികള്‍ വര്‍ദ്ധിച്ചിട്ടും സുരക്ഷയൊരുക്കാനും മേഖലയുടെ വികസനത്തിന് വഴിയൊരുക്കാനും അധികൃതര്‍ മടിക്കുന്നു. മറയൂരിനെ ജലസമൃദ്ധമാക്കുന്ന പാമ്പാറിന്റെ ശാഖയായ നാച്ചിയാറിലാണ് നയന മനോഹര കാഴ്‌ച്ചയൊരുക്കി വിനോദ സഞ്ചാരികള്‍ക്ക് കുളിര് പകരുന്ന ജലപാതം ഉള്ളത്. അന്തര്‍ സംസ്ഥാനപാതയായ മൂന്നാര്‍ മറയൂര്‍ പാതയോരത്താണ് കരിമുട്ടി. മഴനിഴല്‍ പ്രദേശമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ മഴ നന്നേകുറവാണ്. അനവസരങ്ങളില്‍ പൊടുന്നനെ പെയ്യുന്ന മഴയില്‍ നീരോഴുക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാവുന്നുണ്ട്. വഴുക്കലുള്ള പാറകളില്‍ ഇറങ്ങുന്നത് അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. പുഴയിലിറങ്ങുന്നവര്‍ക്ക് വേണ്ട സുരക്ഷാസംവിധാനങ്ങളോ അപകട സൂചനാ ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ പളനി, വേളാങ്കണ്ണി ദര്‍ശനത്തിനു ശേഷമെത്തുന്നവരും കരിമുട്ടിയില്‍ കുളിച്ച് ക്ഷീണം മാറ്റിയാണ് മടങ്ങാറ്. മേഖല മാലിന്യങ്ങളുടെ കൂമ്പാരമായതിനാല്‍ അനുഭവപ്പെടുന്ന ദുര്‍ഗന്ധം സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വനം വകുപ്പിന്റെ അശ്രദ്ധയും സുരക്ഷയ്‌ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
















