ബെംഗളൂരു: ആർഎസ്എസിന്റെ അഖിലഭാരതീയ ശൃംഗ് ഘോഷ് ശിബിരമായ സ്വരാഞ്ജലിക്ക് ബെംഗളൂരുവിൽ ഇന്നു തുടക്കം. ജനുവരി 10 വരെ യെലഹങ്കയിലെ രേവാ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കുന്ന ശിബിരത്തിൽ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശിക്ഷാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.30ന് മുതിർന്ന സംഘപ്രചാരകും കുടുംബ് പ്രബോധൻ കൺവീനറുമായ രാമണ്ണ ശിബിരം ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ ജനുവരി 10ന് വൈകിട്ട് നാല് മണിക്ക് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും.
അഖില ഭാരതീയ ശിബിരത്തിന്റെ ഭാഗമായി ജനുവരി ഒമ്പതിനു നടക്കുന്ന ശൃംഗ് ഘോഷ് പഥസഞ്ചലനത്തിൽ 2,000 ഘോഷ്‌വാദകരായ സ്വയംസേവകർ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് രണ്ട് സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന സഞ്ചലനങ്ങൾ മല്ലേശ്വരം മൈതാനിയിൽ സമാപിക്കും. ഒരു സഞ്ചലനം ആരംഭിക്കുന്നത് വൈയാളികവൽ പവലിയനിൽ നിന്നാണ്. മറ്റൊന്ന് ആർ. ടി. നഗറിലെ എച്ച്എംടി മൈതാനത്തു നിന്നും.
വർഷം തോറും നടക്കാറുള്ള വാദ്യ പരിശീലന പദ്ധതിയുടെ ഭാഗമാണ് നാലു ദിവസത്തെ ശിബിരവും പഥസഞ്ചലനവും.
ആനകം (പെരുമ്പറ-ഡ്രം), ശംഖ് (ബ്യൂഗിൾ), വംശി (പുല്ലാങ്കുഴൽ), ത്രിഭുജ, ജല്ലാരി തുടങ്ങിയ ഉപകരണങ്ങളാണ് പഥസഞ്ചലനത്തിനും മറ്റ് ശാഖാ പരിപാടികൾക്കും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ഭാരതീയ സംഗീത സമ്പ്രദായങ്ങളായ കർണ്ണാടക-ഹിന്ദുസ്ഥാനി സംഗീതത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ പദ്ധതി.
നാലുദിവസത്തെ ഈ ശിബിരത്തിൽ പുതിയ ഘോഷ് ഈണങ്ങൾ ചിട്ടപ്പെടുത്തുന്നുണ്ട്. ഭൂപ് രാഗത്തെ അടിസ്ഥാനമാക്കി മീരാ, തിലങ്ഗ് രാഗത്തെ ആധാരമാക്കി തിലങ്ഗ്, ശിവരഞ്ജിനി രാഗത്തിൽ ശിവരഞ്ജിനി, ഹിന്ദുസ്ഥാനിയിലെ ദുർഗ (കർണാടക രാഗം- ശുദ്ധസാവേരി) രാഗത്തിൽ ഗോവർദ്ധൻ എന്നീ നാലുപുതിയ ഈണങ്ങളാണ് പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നത്.
ആർഎസ്എസ് അഖില ഭാരതീയ ശാരീരിക് ശിക്ഷൺ പ്രമുഖ് സുനിൽ കുൽക്കർണി, സഹ ശാരീരിക് പ്രമുഖ് ജഗദീഷ് പ്രസാദ്, അഖില ഭാരതീയ സഹ വ്യവസ്ഥാ പ്രമുഖും മുതിർന്ന ഘോഷ് വിദഗ്‌ദ്ധനുമായ അനിൽ ഓക് തുടങ്ങിയവർ ശിബിരത്തിൽ മാർഗനിർദ്ദേശം നൽകും.
















