കണ്ണൂര്‍: ജില്ലയില്‍ ജനങ്ങള്‍ക്ക് ദന്തസംരക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളില്ല. നിലവില്‍ ജില്ലാ ആശുപത്രിയില്‍ മാത്രമാണ് ദന്തല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ മാത്രമാണ് ഒപി പ്രവര്‍ത്തനം. മറ്റു ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ മാത്രമാണുള്ളത്. പലവിധ ദന്തരോഗങ്ങള്‍ കാരണം നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചികില്‍സതേടി എത്തുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ക്ക് മരുന്നു നല്‍കി വിടും. കേടു ബാധിച്ച പല്ല് സംരക്ഷിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഇവിടെയില്ല. പല്ലിന്റെ കേടു ബാധിച്ച ഭാഗം വൃത്തിയാക്കി പോട് അടക്കുന്നതിനോ റൂട്ട് കനാല്‍ പോലെയുള്ള നൂതന മാര്‍ഗ്ഗങ്ങളില്‍ക്കൂടി പല്ല് സംരക്ഷിക്കുന്നതിനോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയില്ല. പല്ലുവേദനയുമായി എത്തുന്നവര്‍ക്ക് വേദന മാറാനുള്ള മരുന്നുകള്‍ നല്‍കിവിടുകയാണ് പതിവ്. പിന്നീട് കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ വീണ്ടും േവദനക്ക് ആശുപത്രികളെ സമീപിക്കേണ്ടതായി വരുന്നു. ഇടക്കിടക്ക് ആശുപത്രികളില്‍ കയറിയിറങ്ങേണ്ടി വരുന്നതിനാല്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ച സംരക്ഷിക്കാന്‍ സാധിക്കുന്ന പല്ലുകള്‍ പോലും പറിച്ചുകളയാന്‍ നിര്‍ബന്ധിതരാകുകയാണ് നിര്‍ധന രോഗികള്‍. അതിനാല്‍ത്തന്നെ പല്ലുപറിക്കല്‍ മാത്രം കാര്യമായി നടക്കുന്നുണ്ടിവിടെ. ഈ അവസരം മുതലെടുത്ത് ജില്ലയില്‍ കൂണുപോലെയാണ് സ്വകാര്യ ദന്തല്‍ ക്ലിനിക്കുകള്‍ വന്നുകൊണ്ടിരിക്കുന്നത്. മാഹി ദന്തല്‍ കോളേജില്‍ നിന്നും കോയമ്പത്തൂര്‍ ദന്തല്‍ കോളേജില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദന്തല്‍ വിഭാഗത്തില്‍ ബിരുദധാരികളായി ഓരോ വര്‍ഷവും എത്തുന്നുണ്ട്. ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ദന്തല്‍ വിഭാഗം ഇല്ലാത്തതിനാല്‍ പലരും സ്വകാര്യ ക്ലിനിക്കുകള്‍ തുടങ്ങി പ്രക്ടീസ് നടത്തുകയാണ്. പല്ലുവേദന അനുഭവപ്പെടുന്ന രോഗികള്‍ അധികവും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. എല്ലാ ദിവസവും ജില്ലാ ആശുപത്രിയില്‍ ദന്തല്‍ ഒപി പ്രവര്‍ത്തിക്കാത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. വന്‍കിട സ്വകാര്യ ദന്തല്‍ ആശുപത്രികളില്‍ വലിയ ഫീസാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. 150 രൂപ മുതല്‍ 300 രൂപവരെയാണ് ഡോക്ടറുടെ ഫീസ് മാത്രം. മരുന്നിന് വേറെയും പണം വേണം. പല്ലിന്റെ കേട് വന്ന ഭാഗം ഈയം ഉപയോഗിച്ച് അടക്കുന്നതിന് 500 മുതല്‍ 1000 രൂപ വരെയാകും. റൂട്ട്കനാല്‍ ചെയ്ത് പല്ല് സംരക്ഷിക്കുന്നതിനാകട്ടെ 5000 രൂപ മുതലാണ് സ്വകാര്യ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാത്തതിന് കാരണമെന്നാണ് ആരോപണം ഉയരുന്നത്. പറിച്ച പല്ലിന്റെ സ്ഥാനത്ത് പല്ല് വെച്ചുപിടിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനങ്ങളില്ല. അതിനാല്‍ത്തന്നെ പല്ല് വെക്കുന്നതിനും രോഗികള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു. ഒരു പല്ല് വെച്ചുപിടിപ്പിക്കുന്നതിന് 6000 മുതലാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഏറ്റവും പുതിയ രീതിയില്‍ പല്ല് മോണയില്‍ ഇറക്കി പുനഃസ്ഥാപിക്കുന്നതിന് 20,000 രൂപാ വരെയാണ് ചെലവ്. ഇത് നിര്‍ദ്ധന രോഗികള്‍ക്ക് താങ്ങാവുന്നതിലുമധികമാണ്. ഇത്തരം സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയാല്‍ നിരവധി നിര്‍ധന രോഗികള്‍ക്ക് അവരുടെ പല്ല് സംരക്ഷിക്കാനാകും. അതോടൊപ്പം നിരവധി ദന്തല്‍ ബിരുദധാരികള്‍ക്ക് ജോലിയും ലഭിക്കുമെന്നിരിക്കെയാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ.
















